ധാരണപത്രം ഒപ്പിടുന്ന വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. പത്രവാര്‍ത്തകളും അയച്ചുനല്‍കിയെന്നും തെളിവായി വാട്സ്ആപ് ചാറ്റുകള്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞുകൊണ്ടുള്ളതാണെന്നതിന് തെളിവുകൾ പുറത്ത്. കരാര്‍ ഒപ്പിട്ടത് ഫിഷറീസ് സെക്രട്ടറിയുടെ അറിവോടെയാണെന്നും സര്‍ക്കാരും ഇ. എം. സി. സിയും തമ്മിലുള്ള അസെന്‍ഡ് ധാരണപ്രകാരമാണ് കരാറില്‍ ഒപ്പുവച്ചതെന്നും കെ. എസ്. ഐ. എന്‍. സിയെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.
കരാര്‍ ഉള്‍പ്പെടെയുള്ള രേഖകളും മുഖ്യമന്ത്രിയുടെ ഓഫീസുമായി നടത്തിയ വാട്സ്ആപ് ചാറ്റുകളും തെളിവായി ഒരു ചാനൽ പുറത്തുവിട്ടു. കെ.എസ്.ഐ.എന്‍.സിയേയും എം.ഡി എന്‍. പ്രശാന്തിനെയും പഴിചാരി രക്ഷപ്പെടാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് തിരിച്ചടി നല്‍കുന്നതാണ് പുറത്തുവരുന്ന പുതിയ തെളിവുകള്‍. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളില്‍ കെ.എസ്.ഐ.എന്‍.സി ധാരണപത്രം ഒപ്പിടുന്ന വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതായി കാണുന്നു. വാട്സ്ആപ് ചാറ്റുകളാണ് ഇതിനു തെളിവായി എടുത്തുകാണിക്കുന്നത്.
സിംഗപ്പൂര്‍ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അഡീ.പ്രൈവറ്റ് സെക്രട്ടറി മറുപടി നല്കി. ധാരണപത്രം ഒപ്പിടുന്ന വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. പത്രവാര്‍ത്തകളും അയച്ചുനല്‍കിയെന്നും തെളിവായി വാട്സ്ആപ് ചാറ്റുകള്‍ വ്യക്തമാക്കുന്നു.
ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ അമേരിക്കന്‍ കമ്ബനിയുമായുള്ള ചര്‍ച്ചകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോട് കൂടി തന്നെയാണ് നടന്നതെന്ന് കാണിക്കുന്ന രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ആഴക്കടല്‍ മത്സ്യബന്ധനത്തിന് സംസ്ഥാനത്ത് ഒരു കരാറും ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കെ.എസ്.ഐ.എന്‍.സിയും ഇ.എം.സി.സി കമ്പനിയും തമ്മില്‍ ഒപ്പിട്ടത് കപ്പലുണ്ടാക്കാനുള്ള ധാരണാപത്രത്തിലാണെന്നും അത് റദ്ദാക്കിയെന്നും മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. കരാറേ ഇല്ലാതിരിക്കെ, എവിടെയെങ്കിലും ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് മറുപടി നല്‍കാനില്ലെന്നും മേഴ്സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു.
വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കിയപ്പോള് ലഭിച്ച രേഖകളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് ധാരണപത്രം ഒപ്പിടുന്നത് വരെയുള്ള നടപടികള്‍ നടന്നതെന്ന് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ച ഫെബ്രുവരി രണ്ട് വരെയുള്ള നടപടികളെ കുറിച്ചുള്ള രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
നേരത്തെ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ ഒരു ധാരണാപത്രത്തെക്കുറിച്ച് പി. ആര്. ഡി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അന്വേഷിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.എന്നാല്‍ ഈ വാര്‍ത്താക്കുറിപ്പുമായി ബന്ധപ്പെട്ട ഫയലില്‍ എം.ഡി പ്രശാന്ത് നായര്‍ എഴുതിയ കുറിപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ വലിയ നേട്ടമായി ഇക്കാര്യം അവതരിപ്പിക്കണം എന്ന് പറയുന്നു. പി.ആര്.ഡി വഴി വാര്‍ത്താക്കുറിപ്പ് ഇറക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും നിര്‍ദ്ദേശിച്ചുവെന്നും കുറിപ്പിലുണ്ട്.