അഞ്ചുകൊല്ലം മുമ്പ് പദവി രാജിവച്ച സരിൻ, പേരിനൊപ്പം ഇപ്പോഴും ഐഎഎസ് എന്നുപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കലാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
പാലക്കാട്: ഒറ്റപ്പാലം യുഡിഎഫ് സ്ഥാനാർഥി പി.സരിന് വരണാധികാരിയുടെ നോട്ടീസ്. പ്രചരണപ്പോസ്റ്ററുകളിൽ പേരിനൊപ്പം ഐഎഎസ് എന്ന് ചേർത്തതിന് വിശദീകരണം തേടിയാണ് നോട്ടീസ്. അഞ്ചുകൊല്ലം മുമ്പ് പദവി രാജിവച്ച സരിൻ, പേരിനൊപ്പം ഇപ്പോഴും ഐഎഎസ് എന്നുപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കലാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിപ്പിച്ച പോസ്റ്ററുകളിൽ സരിന്റെ പേരിനൊപ്പം ഐഎഎസ് എന്ന് ചേർത്തിരുന്നു. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രചരണ വിഭാഗം നിരീക്ഷക സംഘമാണ് കണ്ടെത്തിയത്. ഐഎഎസ് എന്നത് പോസ്റ്ററുകളിൽ നിന്നും ഉടൻ തന്നെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പോസ്റ്ററുകളിൽ ഐഎഎസ് എന്ന് ഉപയോഗിച്ചത് തന്റെ അറിവോടെയല്ലെന്നാണ് സരിന്റെ വിശദീകരണം. യുഡിഎഫ് സ്ഥാനാർഥി നൽകിയ ഈ വിശദീകരണം ഉൾപ്പെടെയുള്ള വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് ഒറ്റപ്പാലം സബ് കളക്ടർ അറിയിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരസഭ, ഒറ്റപ്പാലം താലൂക്കിലെ അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂര്‍, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര എന്നി ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഒറ്റപ്പാലം. 1996 മുതൽ എൽഎഡിഎഫിന്റെ ഉറച്ച കോട്ടയായ മണ്ഡലത്തിൽ നിന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.പി സരിൻ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്നത്. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റുമായ കെ.പ്രേകുമാറാണ് എതിരാളി. ബിജെപി സ്ഥാനാർഥിയായി പി.വേണുഗോപാലും മത്സര രംഗത്തുണ്ട്.
2006ലും 2011ലും സിപിഐഎം നേതാവ് എം ഹംസയാണ് ഒറ്റപ്പാലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 2016ല്‍ പി ഉണ്ണി 16,088 വോട്ടിന് ഷാനിമോള്‍ ഉസ്മാനെ പരാജയപ്പെടുത്തി. 67161 വോട്ടുകളായിരുന്നു ഉണ്ണി നേടിയത്. ഷാനിമോൾ ഉസ്മാന് 51,073 വോട്ടുകളും നേടി. 27,605 വോട്ടാണ് പി വേണുഗോപാലിന് നേടാനായത്.