പാലാ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായി വന്ന അഭിപ്രായ സർവേകളെ കാര്യമായി എടുക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. എന്നാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർവേകൾക്ക് എതിരെ കേസ് കൊടുക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്ന് കെ കെ ശൈലജ ആരോപിച്ചു. പാലാ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് തുടർഭരണമെന്ന മാധ്യമങ്ങളുടെ സർവേ പുറത്തു വന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവ് ആശങ്കയിലെന്നും കെ കെ ശൈലജ പറഞ്ഞു. ‘കുറേ സർവേകളൊക്കെ ഇറങ്ങിയിട്ടുണ്ട്. നമ്മളീ സർവേകളിലൊന്നും വിശ്വസിക്കുന്നവരല്ല. സർവേയിൽ ഇടതുപക്ഷത്തിന് മുന്നേറ്റമെന്ന് കണ്ടപ്പോൾ നമ്മുടെ പ്രതിപക്ഷനേതാവിന് ഭയങ്കര പ്രശ്നമായി. കേസ് കൊടുത്തു. ഭീഷണിപ്പെടുത്തി. നമുക്ക് വേണ്ടിയൊന്നും ഒരു പി ആർ വർക്ക് മാധ്യമങ്ങൾ ഒരിക്കലും ചെയ്യാറില്ല. ഇടതുപക്ഷത്തെ ഇകഴ്ത്താൻ മാത്രമേ ശ്രമിക്കാറുള്ളൂ’ – കെ കെ ശൈലജ പറഞ്ഞു.
കഴിഞ്ഞദിവസങ്ങളിൽ ചില മാധ്യമങ്ങൾ പുറത്തു വിട്ട അഭിപ്രായ സർവേകളിൽ തുടർഭരണം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ, അഭിപ്രായ സർവേകളെ തള്ളി പ്രതിപക്ഷ നേതാവ് രംഗത്ത് വന്നിരുന്നു. ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് സർവേകളിലൂടെ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇത് സി പി എമ്മിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയിരിക്കുന്ന ഒരു ‘കിഫ്ബി’ സര്‍വേയാണ്. 200 കോടിയുടെ രൂപയുടെ പരസ്യമാണ് ഗവണ്മെന്റിന്റെ അവസാനകാലത്ത് നല്‍കിയത്. അതിന്റെ പേരില്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ആപല്‍ക്കരമാണെന്നും ഇതാണ് നരേന്ദ്ര മോദി ഡല്‍ഹിയില്‍ ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സ്ഥാനാര്‍ഥി നിർണയം പൂർത്തിയാകുന്നതിന് മുൻപ്, പ്രകടന പത്രിക തയാറാക്കുന്നതിന് മുമ്പ്, നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പോലും സര്‍വേ നടത്തിയെന്ന് പറഞ്ഞ് യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഗവണ്മെന്റിന്റെ പണക്കൊഴുപ്പിനെ മാത്രമല്ല, ചില മാധ്യമങ്ങളുടെ കല്ലേറിനേയും യു ഡി എഫിന് നേരിടേണ്ടി വരുന്നു. വന്ന എല്ലാ സര്‍വേകളിലും പ്രതിപക്ഷ നേതാവിനെ ബോധപൂര്‍വം കരിതേച്ച് കാണിക്കാനുള്ള ശ്രമം നടന്നു. താന്‍ ഉന്നയിക്കുന്ന വിഷയങ്ങളും ആരോപണങ്ങളും വളച്ചൊടിക്കാന്‍ ശ്രമം നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു
ചോദ്യങ്ങള്‍ സര്‍ക്കാരിന് അനൂകൂലമായി പടച്ചുണ്ടാക്കുന്നു. ഇതൊരു അജണ്ടയാണ്. ജനങ്ങളുടെ മുന്നില്‍ ഈ ഗവണ്മെന്റിന് ഒരു റേറ്റിങ്ങുമില്ല. അവര്‍ക്ക് മുന്നില്‍ ഗവണ്മെന്റിന്റെ റേറ്റിങ് വളരെ താഴെയാണ്. അത് ചില മാധ്യമങ്ങള്‍ ബോധപൂര്‍വം റേറ്റിങ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് അനീതിയാണ്. ഞങ്ങള്‍ ഈ സര്‍വേകളെ തള്ളിക്കളയുന്നു. ഇതില്‍ യു ഡി എഫിന് വിശ്വാസമില്ല. ഇത് ബോധപൂര്‍വം യു ഡി എഫിനെ തകര്‍ക്കാനുള്ള ശ്രമമാണ്. ചെന്നിത്തല പറഞ്ഞു.
എകിസ്റ്റ് പോളുകള്‍ അല്ലാത്ത സര്‍വേകള്‍ നിരോധിക്കാന്‍ പറ്റില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. ഇത് ഏതാണ്ട് ഒരു എക്സിറ്റ് പോളുകളുടെ സ്വഭാവത്തിലുള്ളതാണ്. മണ്ഡലം തോറും സര്‍വേ നടത്തിയാല്‍ എക്സിറ്റ് പോളല്ലാതെ മറ്റെന്താണെന്ന് ചോദിച്ച ചെന്നിത്തല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.
.