സർക്കാരിനെ നേരിടാനാകാതെ പ്രതിപക്ഷം നുണക്കഥകൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോട്ടയത്ത് എത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു
സാധാരണ ഗതിയിൽ വിജയിക്കാൻ സാധിക്കാത്ത പ്രതിസന്ധികളെയാണ് സംസ്ഥാനം നേരിട്ടത്. ഓഖിയും നിപയും നൂറ്റാണ്ടിലെ വലിയ പ്രളയവും തൊട്ടുപിന്നാലെ വന്ന കാലവർഷക്കെടുതിയും അതിന്റെ തുടർച്ചയായി നേരിട്ട് കൊണ്ടിരിക്കുന്ന കൊവിഡും. ഇതിനൊന്നും ഇടവേളകളുണ്ടായിരുന്നില്ല. എന്നിട്ടും ജനങ്ങൾ പ്രതീക്ഷിച്ച രീതിയിലുള്ള വികസനം നാട്ടിൽ നടന്നു
ചെയ്യാൻ സാധിക്കുന്നതിന്റെ പരാമാവധി ചെയ്ത സർക്കാരെന്ന നിലയിലാണ് ജനങ്ങൾ സർക്കാരിനെ സമീപിക്കുന്നത്. ഇതിനെ നേരിടാൻ പ്രതിപക്ഷമെന്ന നിലയിൽ യുഡിഎഫിനോ ബിജെപിക്കോ മറ്റ് മാർഗങ്ങളില്ല. അതിനാൽ വലിയ തോതിലുള്ള നുണക്കഥകളാണ് അവർ ആശ്രയിക്കുന്നത്.
നിർഭാഗ്യവശാൽ വസ്തുതകൾ കൃത്യമായി അവതരിപ്പിക്കേണ്ട മാധ്യമങ്ങൾ ഈ രാഷ്ട്രീയ താത്പര്യത്തിന്റെ ഭാഗമായി പ്രതിപക്ഷത്തിന്റെ പ്രചാരണം ഏറ്റെടുക്കുന്ന സ്ഥിതിയാണ്. 1,46,587 നിയമനങ്ങൾ നടന്നു. പക്ഷേ ഇതിനെ ഇകഴ്ത്തി കാണിക്കാനാണ് ശ്രമം. തെറ്റായ കണക്കുകൾ പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.