തിരുവനന്തപുരം : പി ജെ ജോസഫും മോൻസ് ജോസഫും എം എൽ എ സ്ഥാനം രാജിവച്ചു. അയോഗ്യതാ പ്രശ്നം ഒഴിവാക്കുന്നതിനുവേണ്ടിയാണിത്. ഇരുവരും തങ്ങളുടെ രാജിക്കത്ത് സ്പീക്കർക്ക് നൽകി. കേരള കോൺഗ്രസ് എം സ്ഥാനാർത്ഥികളായി രണ്ടില ചിഹ്നത്തിലാണ് പി.ജെ.ജോസഫും മോൻസ് ജോസഫും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചത്. പി.സി.തോമസ് നയിക്കുന്ന കേരള കോൺഗ്രസിൽ പി.ജെ.ജോസഫ് വിഭാഗം കഴിഞ്ഞ ദിവസം ലയിച്ചിരുന്നു. പുതിയ പാർട്ടിയിൽ ലയിച്ചതോടെ കേരള കോൺഗ്രസ് എം എൽഎമാരായി തുടരുന്നതിലെ നിയമപ്രശ്നം ഒഴിവാക്കാനായിരുന്നു രാജി. ഇതുസംബന്ധിച്ച് ഇരുവർക്കും നിയമോപദേശം ലഭിച്ചിരുന്നു. രണ്ടില ചിഹ്നം കേരളകോൺഗ്രസ് ജോസ് വിഭാഗം ഉപയോഗിക്കുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയത്. ഇതിനെതിരെ സുപ്രീം കോടതിയിൽ ജോസഫ് വിഭാഗം ഹർജി നൽകിയെങ്കിലും തള്ളിയിരുന്നു.
അതേസമയം പാർട്ടി ചിഹ്നം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നതിനാൽ പി.ജെ.ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾ അവസാന മണിക്കൂറിലാണ് നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കുന്നത്.കേരള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം നേരത്തെ സൈക്കിളായിരുന്നു. എന്നാൽ ദേശീയ പാർട്ടിയായ എസ്.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നവും സൈക്കിളായതിനാൽ മറ്റേതെങ്കിലും ചിഹ്നമായിരിക്കും പുതിയ പാർട്ടിക്ക് ലഭിക്കുക. കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ഒറ്റ ചിഹ്നം അനുവദിക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെയും പരിഗണിച്ചിട്ടില്ല. ഒറ്റ ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.സി.തോമസാണ് കത്ത് നൽകിയത്.