ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് പുറപ്പെട്ട ട്രെയിൻ നിയന്ത്രണംവിട്ട് പിറകോട്ടോടിയത് 35 കിലോമീറ്റർ ദൂരം. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. പൂർണഗിരി ജൻശതാബ്ദി എക്സ്പ്രസാണ് പിറകോട്ടോടിയത്. സാങ്കേതിക പ്രശ്നമാണ് കാരണമെന്നാണ് പ്രാഥമിക വിവരം.
ട്രാകിലുണ്ടായിരുന്ന മൃഗവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ലോകോ പൈലറ്റ് വേഗത കുറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ ട്രെയിൻ പിറകോട്ട് സഞ്ചരിക്കുകയായിരുന്നു. പിറകോട്ടോടിയ ട്രെയിൻ ഉത്തരാഖണ്ഡിലെ ഖട്ടിമ സ്റ്റേഷനിലെത്തിയതോടെയാണ് നിർത്താൻ കഴിഞ്ഞത്.
ട്രെയിൻ ഖട്ടിമയിൽ നിർത്താൻ കഴിഞ്ഞതോടെ യാത്രക്കാരെ ബസുകളിൽ നിശ്ചിത സ്ഥലങ്ങളിലേക്കയച്ചു. ഉത്തർപ്രദേശിലെ പിലിബിത്തിൽനിന്ന് വിദഗ്ധ സംഘം ഖട്ടിമയിലെത്തി ട്രെയിൻ പരിശോധനക്ക് വിധേയമാക്കും. വേഗതയിൽ ട്രെയിൻ പിറകോട്ട് സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൻ മീഡിയയിലൂടെ പുറത്തുവന്നു.