കൊച്ചി: കേരള കോൺഗ്രസ് നേതാവും മുൻ എംപിയുമായ സ്കറിയ തോമസ് (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ കഴിയുകയായിരുന്നു.
രണ്ടു തവണ ലോക്സഭയിൽ കോട്ടയത്തെ പ്രതിനിധീകരിച്ച സ്കറിയ തോമസ് അവിഭക്ത കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചിട്ടുണ്ട്. നിലവിൽ സ്വന്തംപേരിലുള്ള കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാനാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോതമംഗലം, കടുത്തുരുത്തി എന്നിവിടങ്ങളിൽ മത്സരിച്ചിട്ടുണ്ട്. കെ.എം. മാണിക്കൊപ്പവും പി.ജെ.ജോസഫിനൊപ്പവും പി.സി തോമസിനൊപ്പവും കേരളാ കോൺഗ്രസുകളിൽ പ്രവർത്തിച്ചു. 2015-ൽ പിളർപ്പിന് ശേഷം പി.സി.തോമസ് ബന്ധം ഉപേക്ഷിച്ച് സ്വന്തം പാർട്ടിയുണ്ടാക്കി.
ട്രാവൻകൂർ ഷുഗേഴ്സ് ചെയർമാൻ,കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് എന്റർ പ്രൈസസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
ക്നാനായ സഭാ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.കോട്ടയം കളത്തിൽ കെ.ടി. സ്കറിയായുടെയും അച്ചാമ്മയുടെയും മകനാണ്. ഭാര്യ: ലളിത, മക്കൾ:നിർമല,അനിത,സക്കറിയ, ലത.