വയനാട് : നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ നടപടികൾ ഊർജ്ജിതമായതോടെ പരിശോധനകൾ കടുപ്പിച്ച് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക വിഭാഗം സ്ക്വാഡുകൾ. സ്ഥാനാർത്ഥികളുടെ ചെലവ് നിരിക്ഷണവുമായി ബന്ധപ്പെട്ട് നിയോജക മണ്ഡങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്ളൈയിങ്ങ് സ്ക്വാഡുകൾ, പോലീസ്, എക്സൈസ്, ഇൻകംടാക്സ് വിഭാഗങ്ങൾ ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന പരിശോധനയിൽ ഇതുവരെ മതിയായ രേഖകൾ ഇല്ലാതെ വാഹനങ്ങളിലും മറ്റും കടത്തിക്കൊണ്ടു വന്ന 29,63,400 ലക്ഷം രൂപയും 1,22,900 വിലമതിക്കുന്ന അനധികൃത മദ്യം, മയക്കുമരുന്നുകളും പിടിച്ചെടുത്തു.
എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുളള ഫ്ളൈയിങ്ങ് സ്ക്വാഡുകൾ 15,43,400 രൂപയും പോലീസ് 14,20,000 രൂപയുമാണ് പരിശോധനകളിൽ കണ്ടെത്തിയത്. എക്സൈസ് നടത്തിയ പരിശോധനയിൽ 122900 രൂപയുടെയും പോലീസ് 12220 രൂപയുടെയും വിലമതിക്കുന്ന അനധികൃത മദ്യം, മയക്കുമരുന്നുകൾ മുതലായവയും പിടിച്ചെടുത്തു.
നിരീക്ഷണത്തിനായി ഒരു നിയോജക മണ്ഡലത്തിൽ മൂന്ന് വീതം ഫ്ളൈയിങ് സ്ക്വാഡുകളാണ് പ്രവർത്തിക്കുന്നത്. അതിർത്തികളിൽ സക്വാഡിന് കീഴിലുളള സ്റ്റാറ്റിക് സർവൈലൻസ് സംഘവും പരിശോധന നടത്തുന്നുണ്ട്. പരിശോധനകളെല്ലാം വീഡിയോയിൽ പകർത്തും. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, മറ്റ് പാരിതോഷികങ്ങൾ തുടങ്ങിയവ നൽകുന്നത് തടയുന്നതിനും നിയമ വിരുദ്ധ പ്രവർത്തനങ്ങളുമായ ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ നടപടി സ്വീകരിക്കുകയുമാണ് ഫ്ളയിംഗ് സ്ക്വാഡിന്റെ ലക്ഷ്യം.