തൃശൂർ : ഈ വർഷത്തെ തൃശൂർ പൂരം നടത്തിപ്പ് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള സമിതിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ഇത്തവണ തൃശൂർ പൂരം പഴയതു പോലെ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ വ്യക്തമാക്കി. ആറ്റുകാൽ പൊങ്കാലയും, ശബരിമല ഉത്സവവും നൽകിയ മാതൃക മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തൃശൂർ പൂരം മുൻവർഷങ്ങളിലേതു പോലെ തന്നെ നടത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പാറമേക്കാവ്,തിരുവമ്പാടി ദേവസ്വങ്ങൾ. ഇക്കാര്യം സർക്കാരിനെയും ജില്ലാ ഭരണകൂടത്തെയും ഇവർ അറിയിച്ചിട്ടുണ്ട്. ദേവസ്വങ്ങളുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയെങ്കിലും നേരത്തെ നടത്തി വന്ന രീതിയിൽ ഇത്തവണ നടത്താൻ സാധിക്കില്ലെന്നാണ് ലഭ്യമായ വിവരം. പൂരം നടത്തിപ്പിനായി സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
എന്നാൽ ഷോപ്പിംഗ് മാളുകളും, തിയേറ്ററുകളും തുറക്കുമ്പോൾ ഇല്ലാത്ത കോവിഡ് മാനദണ്ഡങ്ങൾ തൃശൂർ പൂരത്തിന്റെ കാര്യത്തിലും പൂരം എക്സിബിഷന്റെ കാര്യത്തിലും ആവശ്യമില്ലെന്ന് പറഞ്ഞ ബി.ജെ.പി നേതൃത്വം ഇക്കാര്യത്തിൽ ഭക്തർക്ക് ഒപ്പമാണെന്നും അറിയിച്ചിരുന്നു.