ന്യൂഡൽഹി : യാത്ര പുറപ്പെടുന്നതിന് തൊട്ടുമുൻപ് യാത്രക്കാരൻ കോവിഡാണെന്ന് വെളിപ്പെടുത്തിയതിനെ തുടർന്ന് വിമാനം വൈകി. മറ്റു യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി ഡൽഹിയിൽ നിന്ന് പുനെയിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ വിമാനം തിരിച്ച് പാർക്കിങ് ബേയിൽ എത്തിച്ചു.
യാത്ര പുറപ്പെടാൻ ഒരുങ്ങുന്നതിന് മുൻപ് യാത്രക്കാരിലൊരാൾ കാബിൻ ക്രൂവിനോട് കോവിഡ് പോസിറ്റീവാണെന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു. രോഗവിവരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അയാൾ കാണിച്ചു. കാബിൻ ക്രൂ പൈലറ്റിനെ വിവരം അറിയിച്ചതോടെ ഗ്രൗണ്ട് കൺട്രോളർമാരെ വിവരം അറിയിച്ച് വിമാനം തിരിച്ച് പാർക്കിങ് ബേയിൽ എത്തിക്കുകയായിരുന്നു.
വിമാനത്തിൽ യാത്രക്കാരൻ ഇരുന്ന സീറ്റിനോട് ചേർന്നുള്ള മൂന്ന് നിരകളിലുള്ള യാത്രക്കാരോട് വിമാനത്തിൽ നിന്ന് പുറത്തിറങ്ങാനും കോച്ചിൽ കാത്തിരിക്കാനും ആവശ്യപ്പെട്ടു. യാത്ര വീണ്ടും തുടങ്ങുന്നതിന് മുൻപ് വിമാനത്തിലെ സീറ്റുകൾ അണുവിമുക്തമാക്കേണ്ടതുണ്ട്. അടുത്തിരുന്ന യാത്രക്കാർക്ക് പിപിപി കിറ്റ് ധരിക്കാൻ നൽകിയ ശേഷമാണ് യാത്ര പുറപ്പെട്ടത്. കോവിഡ് രോഗിയെ ആംബുലൻസിൽ ഡൽഹിയിലെ സഫർജങ് ആശുപത്രിയിലേക്ക് മാറ്റി.