അഹമ്മദാബാദ് : ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 205 റൺസിന് പുറത്ത്.
ഇന്ത്യയ്ക്കായി അക്സർ പട്ടേൽ നാലു വിക്കറ്റ് വീഴ്ത്തി. അശ്വിൻ മൂന്നു വിക്കറ്റും മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റുമെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് വാഷിങ്ടൺ സുന്ദർ സ്വന്തമാക്കി.
55 റൺസെടുത്ത ബെൻ സ്റ്റോക്ക്സും 46 റൺസെടുത്ത ഡാനിയൽ ലോറൻസും മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഡൊമിനിക് സിബ്ലി (2), സാക് ക്രൗളി (9), ക്യാപ്റ്റൻ ജോ റൂട്ട് (5) എന്നിവരാണ് ആദ്യമേ പുറത്തായത്. പിന്നാലെ ക്രീസിൽ ഒന്നിച്ച ജോണി ബെയർസ്റ്റോ – ബെൻ സ്റ്റോക്ക്സ് സഖ്യം നാലാം വിക്കറ്റിൽ 48 റൺസ് ചേർത്തു. 28 റൺസെടുത്ത ബെയർസ്റ്റോയെ മടക്കി മുഹമ്മദ് സിറാജാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
സ്റ്റോക്ക്സും ഒലി പോപ്പും ചേർന്ന് സ്കോർ 121 വരെയെത്തിച്ചു. അർധ സെഞ്ചുറി നേടിയ സ്റ്റോക്ക്സിനെ (55) പുറത്താക്കി വാഷിങ്ടൺ സുന്ദറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
ഒലി പോപ്പിനൊപ്പം ഡാനിയൽ ലോറൻസും ചേർന്നതോടെ ഇംഗ്ലണ്ട് സ്കോർ 166-ൽ എത്തി. 29 റൺസെടുത്ത പോപ്പിനെ അശ്വിൻ മടക്കി.
ബെൻ ഫോക്സ് (1) വന്നപാടേ മടങ്ങി. 46 റൺസെടുത്ത ലോറൻസിനെ അക്സർ പട്ടേൽ തന്നെ മടക്കി. ഡൊമിനിക് ബെസ്സ് (3), ജാക്ക് ലീച്ച് (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ജെയിംസ് ആൻഡേഴ്സൻ 10 റൺസോടെ പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ഇടംനേടി. ഇംഗ്ലണ്ട് നിരയിൽ ജോഫ്ര ആർച്ചർക്കും സ്റ്റുവർട്ട് ബ്രോഡിനും പകരം ഡാൻ ലോറൻസും ഡോം ബെസ്സും ഇടംനേടി.