ബെംഗളൂരു : ലൈംഗികാപവാദക്കേസിൽ കുടുങ്ങിയ കർണ്ണാടക ജലവിഭവ മന്ത്രി രമേഷ് ജാർകിഹോളി രാജിവെച്ചു.
ചൊവ്വാഴ്ചയാണ് ഇദ്ദേഹം ഒരു സ്ത്രീയുമായി കിടക്കപങ്കിടുന്ന ചിത്രമുള്ള സിഡി ലൈംഗികാരോപണത്തിന് തെളിവായി പുറത്ത് വന്നത്. അജ്ഞാതയായ സ്ത്രീയുമായി അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങൾ കർണ്ണാടക വാർത്താചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു.
ഇതോടെയാണ് ആദ്യമൊക്കെ ആരോപണം നിഷേധിച്ച മന്ത്രി ഒടുവിൽ രാജിവെക്കാൻ സന്നദ്ധനായത്. ‘ആരോപണങ്ങൾ സത്യവുമായി ബന്ധമില്ലാത്തവയാണ്. എന്നാൽ സദാചാരമൂല്യങ്ങൾ മാനിച്ച് രാജിവെക്കുന്നു,’ അദ്ദേഹം നൽകിയ രാജിക്കത്തിൽ പറയുന്നു.
തൊഴിൽ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന ആരോപണമാണ് യുവതി ഉയർത്തിയിരിക്കുന്നത്. രാജി സ്വീകരിച്ച മുഖ്യമന്ത്രി യെദിയൂരപ്പ ഗവർണ്ണർക്ക് അയച്ചു.
മാധ്യമങ്ങൾക്ക് സിഡി കൈമാറിയത് സാമൂഹ്യപ്രവർത്തകൻ ദിനേഷ് കലഹള്ളിയാണ്. കർണ്ണാട പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്നാണ് ദിനേഷ് കലഹള്ളിയുടെ വാദം. കഴിഞ്ഞയാഴ്ച പെൺകുട്ടിയുടെ വീട്ടുകാർ നീതി തേടി തന്നെ സമീപിച്ചെന്നും അദ്ദേഹം പറഞ്ഞു.