കൊച്ചി: കേരളത്തിൽ ബിജെപിക്ക് അധികാരം കിട്ടിയാൽ പെട്രോൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തുമെന്നും അങ്ങനെയാണെങ്കിൽ 60 രൂപയ്ക്ക് അടുത്ത് പെട്രോൾ കൊടുക്കാനാകുമെന്നും ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരൻ. പെട്രോൾ വിലവർധനവിൽ ഉള്ള ഉത്കണ്ഠ ആത്മാർഥതയോടെയാണെങ്കിൽ പെട്രോളിനെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താം എന്നാണ് പറയേണ്ടതെന്നും കുമ്മനം പറഞ്ഞു.
ജി.എസ്.ടിയിൽ ഉൾപ്പെടുത്താമെന്ന് കേന്ദ്രം തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ടെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ പെട്രോൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞതാണെന്നും കുമ്മനം പറഞ്ഞു. എന്ത് കൊണ്ടാണ് പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ കേരള സർക്കാർ ആവശ്യപ്പെടാത്തതെന്നും കുമ്മനം ചോദിച്ചു. ആഗോള വിപണിയുടെ വിലയുടെ അടിസ്ഥാനത്തിലാണ് പെട്രോളിന്റെ വില നിശ്ചയിക്കുന്നത്. ബി.ജെ.പിക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണം. അതിനെക്കുറിച്ച് സി.പി.ഐ.എമ്മും കോൺഗ്രസും എന്താണ് അഭിപ്രായം പറയാത്തതെന്നും തോമസ് ഐസക്ക് പറയുന്നത് ഒരുകാരണവശാലം ജി.എസ്.ടി ഇവിടെ നടപ്പാക്കാനാവില്ലെന്നാണെന്നും കുമ്മനം പറഞ്ഞു.