ഇടുക്കി: ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച അച്ഛൻ റിമാൻഡിൽ. ഇടുക്കിയിലെ ഏലപ്പാറയിലാണ് സംഭവം. ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന മകൾ കൊവിഡ് സമയത്ത് വീട്ടിലെത്തിയപ്പോഴായിരുന്നു അച്ഛന്റെ പീഡനം.
ഭിന്നശേഷിക്കാരിയായ പെൺകുട്ടി വണ്ടിപെരിയാറിലെ സ്പെഷ്യൽ സ്കൂൾ ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ചിരുന്നത്.
ഏലപ്പാറയിലെ വീട്ടിലെത്തിയതായിരുന്നു. ഈ സമയത്താണ് അച്ഛൻ നിരന്തരം ലൈംഗീകമായി പീഡിപ്പിച്ചത്.
പെൺകുട്ടിയുടെ അമ്മ വർഷങ്ങൾക്ക് മുൻപ് മരിച്ചതാണ്. അച്ഛനല്ലാതെ വീട്ടിൽ വേറെയാരും ഇല്ല. ഹോസ്റ്റലിൽ മടങ്ങിയെത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ടീച്ചർമാർ വിശദമായി ചോദിച്ചപ്പോഴാണ് അച്ഛൻ പീഡിപ്പിച്ച കാര്യം പുറത്തറിയുന്നത്. ഉടനെ ടീച്ചർമാർ പൊലീസിന് വിവരമറിയിക്കുകയും പീരുമേട് പൊലീസ് അച്ഛനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയശേഷം പ്രതിയെ പീരുമേട് സബ് ജയിലിൽ റിമാൻഡ് ചെയ്തു. കുട്ടിക്ക് കൗൺസിലിങ് അടക്കം നൽകി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നടപടികളും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.