കൽപ്പറ്റ: കാർഷിക നിയമങ്ങൾ പിൻവലിക്കുകയെന്ന ആവശ്യമുന്നയിച്ച് സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി കൽപ്പറ്റയിൽ ട്രാക്ടർ റാലി നടത്തി. മണ്ടാട് മുതൽ മുട്ടിൽ വരെയുള്ള മൂന്ന് കിലോമീറ്ററാണ് രാഹുൽ ഗാന്ധി സ്വയം ട്രാക്ടർ ഓടിച്ചുകൊണ്ട് റാലി നടത്തിയത്. കെ.സി. വേണുഗോപാൽ എംപിയും ജില്ലയിലെ മുതിർന്ന നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പം റാലിയിൽ അണിചേർന്നു.
പ്രധാനമന്ത്രി അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സുഹൃത്തുക്കൾക്കു വേണ്ടി പുതിയ നിയമങ്ങളുണ്ടാക്കി കർഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. ഇന്ത്യയിലെ കർഷകരുടെ ബുദ്ധിമുട്ടുകൾ ലോകമെമ്ബാടുമുള്ളവർ കാണുന്നുണ്ടന്നും എന്നാൽ ഡൽഹിയിലെ നമ്മുടെ സർക്കാർ മാത്രം കർഷകരുടെ വേദന മനസിലാക്കുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. കാർഷിക മേഖല കൈക്കലാക്കാൻ കുറച്ചുപേർ ശ്രമിക്കുകയാണ്.അതിനവരെ സഹായിക്കുന്നവയാണ് കാർഷിക നിയമങ്ങളെന്നും ട്രാക്ടർ റാലിക്കു ശേഷം സംസാരിക്കവേ രാഹുൽ പറഞ്ഞു.
നാല് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ടാണ് രാഹുൽ കേരളത്തിലെത്തിയത്. പൂതാടിയിലെ കുടുംബശ്രീ സംഘത്തിലും മേപ്പാടി സ്കൂൾ സംഘടിപ്പിക്കുന്ന ചടങ്ങിലും രാഹുൽ ഗാന്ധി പങ്കെടുത്തു.
അതേസമയം, ആറ് മാസത്തിലേറെയായി ഡൽഹി അതിർത്തിയിൽ ആളിക്കത്തിക്കൊണ്ടിരിക്കുന്ന കർഷകപ്രക്ഷോഭ വേദിയിലേക്ക് രാഹുൽ ഇതുവരെ ചെന്നിട്ടില്ല. ‘രാഹുൽ ഒരിക്കൽപോലും കർഷകർ പ്രക്ഷോഭം നടത്തുന്ന സ്ഥലം സന്ദർശിക്കുകയോ ആരോടെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ല,’ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രമേശ് ടിക്കായത്ത് പറഞ്ഞിരുന്നു. രാജ്യാന്തരതലത്തിൽനിന്ന് കർഷകപ്രക്ഷോഭത്തിന് വലിയ പിന്തുണ ഉണ്ടായപ്പോൾ ‘ഇത് ഞങ്ങളുടെ ആഭ്യന്തരവിഷയമാണ്. ഞങ്ങൾ പരിഹരിച്ചുകൊള്ളാം,’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം