ന്യൂഡൽഹി : വിവാദ കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരുടെ രാജ്യവ്യാപകമായുള്ള നാലു മണിക്കൂർ ട്രെയിൻ തടയൽ സമരം തുടങ്ങി. പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് പ്രതിഷേധം.
പ്രതിഷേധം അക്രമാസക്തമാകാനുള്ളസാധ്യത കണക്കിലെടുത്ത് യുപി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ റെയിൽവേ സ്റ്റേഷനുകൾക്ക് സുരക്ഷ വർധിപ്പിച്ചു. റെയിൽവേ സംരക്ഷണ സേനയെ കൂടാതെ സംസ്ഥാന പോലിസിനെയും അധികമായി ഇവിടങ്ങളിൽ വിന്യസിച്ചു.
പഞ്ചാബിലെ അമൃത്സർ റെയിൽവേ സ്റ്റേഷൻ പോലിസ് വലയത്തിലാണ്. പശ്ചിമ റെയിൽവേയിൽ നാല് ട്രെയിനുകൾ വഴി തിരിച്ച് വിട്ടു. പഞ്ചാബിൽ നിന്ന് ഹരിയാന വഴിയുള്ള പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് റെയിൽവേ സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. സമാധാനപരമായി സമരം നടത്തണമെന്ന് കർഷക നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഡൽഹി അതിർത്തികളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ കർഷകർ എത്തുമെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും കർഷക നേതാക്കൾ അറിയിച്ചിട്ടുണ്ട്.