വയനാട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം കളക്ടറേറ്റ് മിനി കോൺഫ്രൻസ് ഹാളിൽ നടന്നു. പോളിങ് ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ഇപ്പോൾ തന്നെ ശ്രദ്ധ പതിപ്പിക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകി. ശുചിമുറി, വൈദ്യുതി, വെള്ളം, റാംപ് തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കണം. അങ്കണവാടികളിൽ ഉൾപ്പെടെ സ്ഥിരമായ റാംപ് ഉണ്ടാക്കുന്നതിന് പ്ലാൻ തയ്യാറാക്കണം. തെരഞ്ഞെടുപ്പിന് വേണ്ടി താത്ക്കാലികമായി റാംപ് ഒരുക്കുന്നതിനു പകരം സ്ഥിരസംവിധാനത്തെ കുറിച്ചാണ് ആലോചിക്കേണ്ടതെന്നും കളക്ടർ പറഞ്ഞു.
ജില്ലയിൽ ആകെ 576 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതുകൂടാതെ 1000 വോട്ടർമാരിൽ അധികമുള്ള പോളിങ് സ്റ്റേഷനുകളിൽ ഓരോ ഓക്സിലറി ബൂത്ത് കൂടി അനുവദിക്കും. ആകെ 372 ഓക്സിലറി ബൂത്തുകളാണ് ജില്ലയിൽ സജ്ജീകരിക്കുക. കോവിഡിന്റെ പശ്ചാത്തലത്തിലാണിത്. പോളിങ് ബൂത്തുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മുഴുവൻ ഉദ്യോഗസ്ഥരുടെയും സാന്നിധ്യം ആവശ്യമായി വരുമെന്നും നിസാര കാരണങ്ങളുടെ പേരിൽ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകാൻ അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ ജില്ലാതല ഉദ്യോഗസ്ഥരും ജാഗ്രത പുലർത്തണമെന്നും കളക്ടർ നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പിനായി വിവിധ വകുപ്പുകളുടെ വാഹനങ്ങൾ, സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനക്ഷമത ഉറപ്പാക്കണം.
ക്രമസമാധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറും കോവിഡ് പ്രോട്ടോക്കോൾ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുകയും യോഗത്തിൽ വിശദീകരിച്ചു. എ.ഡി.എം ടി. ജനിൽകുമാർ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ. രവികുമാർ, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.