പത്തനാപുരം: ബസ് യാത്രക്കാരിയിൽനിന്ന് സ്വർണവും പണവും തട്ടിയെടുക്കാൻ ശ്രമിച്ച സ്ത്രീകളെ നാട്ടുകാർ പിടികൂടി. കഴിഞ്ഞദിവസം വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
കൊട്ടാരക്കരയിൽനിന്ന് പത്തനാപുരത്തേക്ക് വരികയായിരുന്നു ബസ്. ഡിപ്പോയിലെത്തി യാത്രക്കാർ ഇറങ്ങുന്നതിനിടെ ഒരാൾ സാരിയിൽ കാൽ വെച്ച് ചവിട്ടി പിടവൂർ സ്വദേശിനിയായ യാത്രക്കാരിയുടെ ശ്രദ്ധ തിരിക്കുകയും മറ്റൊരാൾ പഴ്സ് തട്ടിപ്പറിച്ച് ഓടുകയുമായിരുന്നു.
മറ്റ് യാത്രക്കാരും പരാതിക്കാരിയുടെ മകളും ചേർന്ന് ഇവരെ പിന്തുടർന്ന് പിടികൂടി. തമിഴ്നാട് കോയമ്പത്തൂർ ഉസലാം പെട്ടി സ്വദേശികളായ ലക്ഷ്മി, നന്ദിനി എന്നിവരാണ് പിടിയിലായത്. ഇരുവരെയും പൊലീസിന് കൈമാറി. ഇവരെ അറസ്റ്റ് ചെയ്ത് മെഡിക്കൽ പരിശോധനകൾ കഴിഞ്ഞ് കോടതിയിൽ ഹാജരാക്കി.