പറ്റ്ന: ആരോഗ്യനില വഷളയാതിനെ തുടര്‍ന്ന് ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റും. ആര്.ജെ.ഡി നേതാവും മകനുമായ തേജസ്വി യാദവും കുടുംബവും റാഞ്ചിയിലെത്തി. അധികൃതര്‍ ലാലുവിനെ എയിംസിലേക്ക് മാറ്റുമ്പോൾ കുടുംബവും അനുഗമിക്കുമെന്നാണ് വിവരം.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ലാലു. ജയിലിലെ ഡോക്ടര്‍മാരുടെ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് എയിംസിലേക്ക് മാറ്റാനുള്ള തീരുമാനം. ജയില്‍ അധികൃതര്‍ ഇതിനായി കീഴ്ക്കോടതിയില്‍ അനുമതി തേടി.
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി സംസാരിച്ചതായും പിതാവിന് മികച്ച ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും തേജസ്വി യാദവ് പറഞ്ഞു.
അദ്ദേഹത്തെ നേരത്തേ ഹൃദയ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. 25 ശതമാനം മാത്രമാണ് വൃക്കയുടെ പ്രവര്‍ത്തനം. അദ്ദേഹത്തിന് ന്യുമോണിയ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ശ്വാസതടസം അനുഭവപ്പെടുന്നതായും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു. 2017 ഡിസംബറിലാണ് ലാലുവിന് ജയില്‍ ശിക്ഷ വിധിച്ചത്.