നെടുങ്കണ്ടം: തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ്കുമാര് പീരുമേട് സബ് ജയിലില്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ കമീഷന് നെടുങ്കണ്ടത്തെത്തി തെളിവെടുപ്പ് നടത്തി. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ച നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിയ ജുഡീഷ്യല്‍ സംഘം എസ്.ഐയുടെ മുറി, രാജ്കുമാറിനെ മര്‍ദിച്ചെന്ന് പറയുന്ന വിശ്രമമുറി, സ്റ്റേഷനിലെ മറ്റ് മുറികള്‍, കസ്റ്റഡിയിലിരിക്കെ രാജ്കുമാറിനെ ചികിത്സിച്ച നെടുങ്കണ്ടം താലൂക്ക് ആശുപത്രി തുടങ്ങിയയിടങ്ങളില്‍ തെളിവെടുപ്പ് നടത്തി.
ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. റിട്ട. ജഡ്ജി ജി. വാസുദേവന്‍, ഗോള്‍ഡി, പോള്ലെസ്ലി, ഷൈജു എന്നിവരും ഒപ്പമുണ്ടായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് മുന്‍ നെടുങ്കണ്ടം എസ്.ഐ കെ.എ. സാബു, എ.എസ്.ഐ സി.ബി. റെജിമോന്, പൊലീസ് ഡ്രൈവര്‍മാരായ സജീവ് ആന്റണി, പി.എസ്. നിയാസ്, എ.എസ്.ഐയും റൈറ്ററുമായ റോയി പി. വര്‍ഗീസ്, സി.പി.ഒ ജിതിന് കെ. ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം. ജയിംസ് എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2019 ജൂണ്‍ 21നാണ് വാഗമണ്‍ കോലാഹലമേട് കസ്തൂരിഭവനില്‍ രാജ്കുമാര് (53) പീരുമേട് താലൂക്ക് ആശുപത്രിയില്‍ മരിച്ചത്.ജൂണ്‍ 12നാണ് രാജ്കുമാര്, ശാലിനി, മഞ്ചു എന്നിവരെ നാട്ടുകാര്‍ പിടികൂടി നെടുങ്കണ്ടം പൊലീസിന് കൈമാറിയത്.എന്നാല്‍ മഞ്ചു, ശാലിനി എന്നിവരുടെ മാത്രം അറസ്റ്റ് രേഖപ്പെടുത്തുകയും രാജ്കുമാറിന്റെ കസ്റ്റഡി രേഖപ്പെടുത്താതെ സെല്ലില്‍ പാര്‍പ്പിക്കുകയും ചെയ്തു.
12 മുതല്‍ 16 വരെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷെന്റ മുകളിലെ വിശ്രമ മുറിയില്‍ ക്രൂരമായ മര്‍ദനത്തിന് ഇരയാക്കി. തുടര്‍ന്ന് 16ന് കോടതിയില്‍ ഹാജരാക്കി പീരുമേട് സബ് ജയിലിലേക്ക് റിമാന്ഡ്ചെയ്യുകയായിരുെന്നന്നാണ് കേസ്.
മൊഴികള്‍ വസ്തുതാപരമെന്ന് -ജസ്റ്റിസ് നാരായണക്കുറുപ്പ്
നെടുങ്കണ്ടം: ഹരിത ഫിനാന്‍സ് തട്ടിപ്പുകേസിലെ പ്രതി രാജ്കുമാര് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എസ്.ഐ സാബു സ്റ്റേഷനിലെ മുറിയില്‍വെച്ചും ഒന്നാം നിലയിലെ വിശ്രമമുറിയില്‍ വെച്ചും മര്‍ദിച്ചതായ സാക്ഷികളുടെ മൊഴികള്‍ വസ്തുതാപരമാണെന്ന് ബോധ്യപ്പെട്ടതായി ജസ്റ്റിസ് നാരായണക്കുറുപ്പ്.
നെടുങ്കണ്ടത്തെത്തിയ ജുഡീഷ്യല്‍ കമീഷന് പരിശോധനകള്‍ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. രാജ്കുമാറിന്റെ മരണം കസ്റ്റഡിയില്‍ നിന്നേറ്റ മര്‍ദനത്തെ തുടര്‍ന്നാണെന്ന് കമീഷന് ബോധ്യപ്പെട്ടു. ഹരിത സാമ്ബത്തിക തട്ടിപ്പുകേസിലെ പ്രതിയായ സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയുടെയും നിജസ്ഥിതിയും പരിശോധിച്ചു.
എസ്.ഐ മുറിയില്‍ മര്‍ദിച്ചത് പുറത്തിരുന്നുകണ്ടതായ സാക്ഷി മൊഴിയുടെയും മുകളിലത്തെ മുറിയില്‍ മര്ദിച്ചപ്പോഴുണ്ടായ നിലവിളി താഴെയിരുന്ന് കേട്ടെന്ന സാക്ഷിമൊഴിയുടെയും വ്യക്തത വരുത്താനാണ് സ്റ്റേഷനില്‍ പരിശോധന നടത്തിയത്. ജനുവരി അഞ്ചിനു മുൻപ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.