ഏകദിന-ടി20 പരമ്പരകളിൽ ഓരോന്നില്‍ വീതം വിജയം സ്വന്തമാക്കിയ ഓസ്ട്രേലിയയും ഇന്ത്യയും ടെസ്റ്റ് പാരമ്പരയ്ക്കും കച്ചകെട്ടി കഴിഞ്ഞു. കരുത്തരായ രണ്ട് ടീമുകള്‍ നേര്‍ക്കുന്നേര്‍ വരുന്ന പോരാട്ടം വാശിയേറിയതാകുമെന്ന് ഉറപ്പാണ്. ഡിസംബര്‍ 17ന് അഡ്ലെയ്ഡിലാണ് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കുവേണ്ടിയുള്ള പരമ്പരയിലെ ആദ്യ മത്സരം. പകലും രാത്രിയുമായി നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെ ബിസിസിഐ പ്രഖ്യാപിച്ചു.
പ്ലെയിങ് ഇലവനില്‍ കാര്യമായ പരീക്ഷണങ്ങള്‍ക്ക് നായകനും സെലക്ടര്‍മാരും ആദ്യ മത്സരത്തില്‍ തയ്യാറായിട്ടില്ല. മായങ്ക് അഗര്‍വാളും പൃഥ്വി ഷായുമായിരിക്കും ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ കുറച്ച് നാളുകളായി അത്ര മികച്ച പ്രകടനം പുറത്തെടുക്കാത്ത പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാന്‍ ഗില്ലിനോ കെ.എല്‍ രാഹുലിനോ അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പൃഥ്വി ഷായെ നിലനിര്‍ത്തി കോഹ്ലി ആരാധകരെ ഞെട്ടിച്ചു.
പരിചയസമ്പന്നമാണ് ഇന്ത്യയുടെ മധ്യനിര. മൂന്നാം നമ്പറിൽ ചേതേശ്വര്‍ പൂജാര കളിക്കുമ്പോൾ നാലാമനായി നായകന് കോഹ്ലിയും പിന്നാലെ ഉപനായകന്‍ അജിങ്ക്യ രഹാനെയും ക്രീസിലെത്തും. ഹനുമ വിഹാരി ആറാം നമ്പറിൽ കളിക്കും. വൃദ്ധിമാന്‍ സാഹയാണ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്.
ബോളിങ്ങിലും കാര്യമായ മാറ്റമുണ്ടായില്ല. രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും ബെഞ്ചില്‍ തുടരും. രവിചന്ദ്രന്‍ അശ്വിനാണ് ടീമിലെ ഏക സ്പിന്നര്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരടങ്ങുന്നതാണ് പേസ് അറ്റാക്ക്. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ചരിത്ര വിജയം നേടുന്നതില്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളാണ് ബുംറയും ഷമിയും.