കൊച്ചി : മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദമെന്ന ശബ്ദസന്ദേശം തന്റേതു തന്നെയാണെന്നും ഇതിനു പിന്നിൽ പൊലീസിലെ ചിലരായിരുന്നുവെന്നും സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞദിവസം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉന്നത നിർദേശപ്രകാരം സംസ്ഥാന സ്പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഓപ്പറേഷനു നേതൃത്വം നൽകിയതെന്നും ഓഗസ്റ്റ് ആറിനു നടന്ന ഫോൺ സംഭാഷണമാണു പുറത്തുവന്നതെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചു.
കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലായിരിക്കുമ്പോഴും കേരള പൊലീസാണു സ്വപ്നയ്ക്കു കാവലിനുള്ളത്. കൊച്ചിയിൽ ഇഡി കസ്റ്റഡിയിലായിരിക്കെ, 5 വനിതാ പൊലീസുകാരാണു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരിലൊരാൾ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണിൽ വിളിക്കുകയും തുടർന്നു ഫോൺ സ്വപ്നയ്ക്കു കൈമാറുകയും ചെയ്തെന്നാണു വിവരം. മറുവശത്ത് ആരാണെന്നു പറഞ്ഞിരുന്നില്ലെന്നു സ്വപ്ന അറിയിച്ചു.
ഫോണിൽ പറയേണ്ട കാര്യങ്ങൾ മുൻകൂട്ടി ധരിപ്പിച്ചിരുന്നു. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സംഭാഷണം റിക്കോർഡ് ചെയ്തു. ഇതിലൊരു ഭാഗമാണു ചോർന്നതെന്നും സ്വപ്ന അറിയിച്ചു. നവംബർ 18ന് ഒരു ഓൺലൈൻ മാധ്യമമാണു ശബ്ദരേഖ പുറത്തുവിട്ടത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നൽകിയതായും കൃത്യമായി വായിച്ചുനോക്കാൻ സാവകാശം നൽകാതെ മൊഴിപ്രസ്താവനയിൽ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്ന ശബ്ദരേഖ ഏറെ വിവാദമുയർത്തിയിരുന്നു. ശിവശങ്കറിനൊപ്പം ദുബായിൽ പോയി മുഖ്യമന്ത്രിക്കു വേണ്ടി ‘ഫിനാൻഷ്യൽ നെഗോസ്യേഷൻ’ നടത്തിയെന്നു പറയാൻ സമ്മർദമുണ്ടെന്നാണു സന്ദേശത്തിലുള്ളത്.
കോടതിയിൽ റിപ്പോർട്ട് നൽകും
നീക്കത്തിനു പിന്നിലുള്ള എല്ലാവരെയും കണ്ടെത്തി കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകാനാണു കേന്ദ്ര ഏജൻസികളുടെ സംയുക്ത തീരുമാനം. ശബ്ദസന്ദേശം ചോർന്നതിനെക്കുറിച്ച് ജയിൽ ഡിജിപിയുടെ അഭ്യർഥന പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. സ്വപ്നയുടെ മൊഴിയെടുക്കാൻ അവസരമില്ലാതിരുന്നതാണു കാരണം. അട്ടക്കുളങ്ങര ജയിലിൽ വച്ചല്ല സംഭവമെന്നായിരുന്നു ജയിൽ ഡിഐജിയുടെ റിപ്പോർട്ട്.