ചെന്നൈ : അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രജനീകാന്ത് തിരുവണ്ണാമലയിൽ നിന്നു മത്സരിക്കുമെന്നു സഹോദരൻ സത്യനാരാണയ റാവു. ദൈവ നിശ്ചയമുണ്ടെങ്കിൽ, രജനീകാന്തിന്റെ കന്നി തിരഞ്ഞെടുപ്പു മത്സരം തിരുവണ്ണാമലയിൽ നിന്നാകും- തിരുവണ്ണാമല അരുണഗിരി നാഥർ ക്ഷേത്രത്തിൽ രജനിക്കായി മൃത്യജ്ഞയ ഹോമം നടത്തിയ ശേഷം സത്യനാരായണ റാവു പറഞ്ഞു.
രജനി മക്കൾ മൻട്രം ഭാരവാഹികളുമായി താരവും പാർട്ടി ഓവർസിയർ തമിഴരുവി മണിയൻ, ചീഫ് കോ-ഓർഡിനേറ്റർ അർജുന മൂർത്തി എന്നിവരും നടത്തിയ ചർച്ചയിൽ രജനീകാന്ത് രൂപീകരിക്കുന്ന പാർട്ടിയുടെ എല്ലാ സമിതികളിലും ചുരുങ്ങിയതു 5% വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താൻ തീരുമാനിച്ചിരുന്നു. രജനി മക്കൾ മൻട്രം കൺവീനർ വി.എം.സുധാകറും യോഗത്തിൽ പങ്കെടുത്തു. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യവും കമ്മിറ്റികളിൽ ഉറപ്പാക്കണമെന്നു നേതൃത്വം നിർദേശിച്ചു. ബൂത്ത് തല കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയാക്കാൻ താരം നിർദേശം നൽകി. ബൂത്ത് തലം മുതൽ വനിതാ പ്രാതിനിധ്യമുറപ്പാക്കണം. ഇന്ന് 70-ാം ജന്മദിനാഘോഷത്തിനു ശേഷം രജനീകാന്ത് 14നു ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്കു തിരിക്കും. പിന്നീട് പാർട്ടി പ്രഖ്യാപിക്കുന്ന തീയതി അറിയിക്കുന്നതിനായിരിക്കും താരം തിരിച്ചെത്തുക. 31-നാണു തീയതി പ്രഖ്യാപനം. പൊങ്കൽ ദിവസം പാർട്ടി പ്രഖ്യാപിക്കുമെന്നാണു സൂചന