കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി-ഡുക്ക് അന്തരിച്ചു

സിയോള്‍ : പ്രശസ്ത കൊറിയന്‍ ചലച്ചിത്രകാരന് കിം കി ഡുക് അന്തരിച്ചു. 59 വയസ്സായിരുന്നു.
ലാത്വിയ ആശുപത്രിയില്‍ വൈകീട്ടോടെയായിരുന്നു അന്ത്യം.
COVID-19 സ്ഥിരീകരിച്ചശേഷം അദ്ദേഹം, കഴിഞ്ഞ ഏതാനും നാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്നു കിം കി ഡുക് (Kim Ki-duk). ഇതിനിടെ രാവിലെയോടെ ആരോഗ്യനില വഷളാകുകയായിരുന്നു. ലാത്വിയന്‍ മാധ്യമങ്ങളാണ് മരണ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
കാന്‍, ബെര്‍ലിന്‍, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ക്ക് ശേഷം നവംബര്‍ അവസാനമാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയത്.
നവംബര്‍ 20നാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയതെന്നും ലാത്വിയന്‍ നഗരമായ ജര്‍മ്മലയില്‍ ഒരു വീട് വാങ്ങാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും റെസിഡന്റ് പെര്‍മിറ്റിന് അപേക്ഷിക്കാനായിരുന്നു പദ്ധതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കിം കി ഡുക്കിന്റെ പല സിനിമകളും കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ (International Film Festival) നിരവധി തവണ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കേരളത്തിലും അദ്ദേഹത്തിന് നിരവധി ആരാധകരാനുള്ളത്. കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍. വ്യക്തിപരമായ മാനസിക സംഘര്‍ഷങ്ങളുടെയും പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും ചിത്രീകരണമാണ് കിം കി ഡുകിന്റെ ചലച്ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത.
1960 ഡിസംബര്‍ 20ന് ദക്ഷിണ കൊറിയയിലെ (South Korea) ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക് ജനിച്ചത്. 1995ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ ഒരു മത്സരത്തില്‍ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയതാണ് അദ്ദേഹത്തിന്റെ സിനിമാ കരിയറില്‍ വഴിത്തിരിവായത്.
നിരവധി അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2004ല്‍ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി. സമരിറ്റന്‍ ഗേള്‍ എന്ന ചിത്രത്തിന് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും ത്രീഅയേണ്‍ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും.
സ്പ്രിംഗ് സമ്മര്‍ ഫാള്‍സ് വിന്റര്‍ , മോബിയസ്, പിയാത്ത, ബാഡ് ഗയ്, ദി ബോ തുടങ്ങിയവ പ്രശസ്ത സിനിമകളാണ്.
There are no comments at the moment, do you want to add one?
Write a comment