കൊല്ലം: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ.ബി. ഗണേഷ്കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാർ അറസ്റ്റിൽ.
ചൊവ്വാഴ്ച പുലർച്ചെ പത്തനാപുരത്തു നിന്ന് ബേക്കൽ പോലീസാണ് അറസ്റ്റ് ചെയ്തത്. പ്രദീപ് കുമാറിന് മുൻകൂർ ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ വേണമെന്നും അന്വേഷണ സംഘം കാസർകോട് ജില്ല സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കാസർകോട്ടേക്ക് കൊണ്ടുപോയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
കേസിൽ മാപ്പുസാക്ഷിയായ ബേക്കൽ സ്വദേശി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ഇതുസംബന്ധിച്ച കാസർകോട് ഡി.വൈ.എസ്.പി ഓഫിസിൽ പ്രദീപിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാൾക്കെതിരെ തെളിവുകളുണ്ടെന്നും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയൂ എന്നും അന്വേഷണ സംഘം കോടതിയിൽ പറഞ്ഞു. സംഭവത്തില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ കൊച്ചിയില്‍ യോഗം ചേർന്നതായി പോലീസ് പറയുന്നു.
കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ ജനുവരിയില്‍ യോഗം ചേര്‍ന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. കേസിൽ വിചാരണ തുടങ്ങുന്നതിന് തൊട്ടുമുൻപാണ് ഇത്. ഇതിനുശേഷമാണ് മാപ്പുസാക്ഷിയെ സ്വാധീനിക്കാനായി പ്രദീപ് ബേക്കലിലെത്തിയതെന്നും പോലീസ് പറഞ്ഞു.