ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് പരോൾ. മദ്രാസ് ഹൈക്കോടതിയാണ് രണ്ടാഴ്ചത്തേക്ക് പരോൾ അനുവദിച്ചത്. പേരറിവാളന്റെ ജയിൽ മോചനത്തിന് തമിഴ്നാട് സർക്കാർ തീരുമാനിച്ച് 2 വര്ഷം കഴിഞ്ഞിട്ടും ഗവർണർ അംഗീകാരം നല്കാത്തതിൽ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വധത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം 20 വർഷമായിട്ടും പൂർത്തിയാക്കാത്തതിനെയും ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വിമർശിച്ചിരുന്നു.
പേരറിവാളനുൾപ്പടെ കേസിലെ 7 പ്രതികളെ വിട്ടയയ്ക്കാന് തമിഴ്നാട് 2018 സെപ്റ്റംബറിലാണു തീരുമാനിച്ചത്. ഇനിയും ഗവർണർ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണു പേരറിവാളന് സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ പ്രതികളിൽ പേരറിവാളന്റെയും മറ്റു 2 പേരുടെയും ദയാഹർജി രാഷ്ട്രപതി തീർപ്പാക്കുന്നതിലുണ്ടായ കാലതാമസം കണക്കിലെടുത്ത് വധശിക്ഷ ജീവപര്യന്തം തടവാക്കാൻ സുപ്രീം കോടതി 2014 ലാണ് തീരുമാനിച്ചത്.