കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി കസ്റ്റംസ് സംഘം. തിരുവനന്തപുരത്തെ ആശുപത്രിയിലെ ശിവശങ്കറിന്റെ ചികിത്സ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ശിവശങ്കർ ചികിത്സ തേടിയത് ഇതിന്റെ ഭാഗമാണെന്നും സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം വിമർശനം ഉന്നയിച്ചു. അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരായ വാദത്തിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്.
ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നും കസ്റ്റംസ് പറഞ്ഞു. വേദനസംഹാരി കഴിച്ചാൽ മാറാവുന്ന അസുഖം മാത്രമായിരുന്നു ശിവശങ്കറിന് ഉണ്ടായിരുന്നത്. വക്കാലത്ത് ഒപ്പിട്ട് കൊച്ചിയിൽ നിന്നും മടങ്ങുമ്പോൾ തന്നെ ശിവശങ്കർ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ ഒഴിവാക്കാനായിരുന്നു അസുഖം നടിച്ചതെന്നും അന്വേഷണം സംഘം കുറ്റപ്പെടുത്തി.
ശിവശങ്കറിന് കിടത്തി ചികിത്സ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. ശിവശങ്കറിന്റെ നടുവേദന ഗുരുതരമായ ആരോഗ്യപ്രശ്നമല്ലെന്നും ഇതിന് വേദനസംഹാരികൾ മതിയെന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.