കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യുന്നു.ഇതിനായി രാവിലെ 10.30 ഓടെ അദ്ദേഹം കസ്റ്റംസ് ഓഫീസിൽ എത്തി.ഇന്നലെ 11 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത്.
യുഎഇ കോണ്‍സുലേറ്റ് വഴി 17,000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 7000 കിലോ കാണാതായതിനെക്കുറിച്ചും സ്വപ്നയുടെ വന്‍തോതിലുള്ള സ്വത്ത് സമ്ബാദനത്തെക്കുറിച്ചും തനിക്കറിയില്ലെന്നും ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ മറുപടി നല്കി. പ്രോട്ടോക്കോള്‍ ലംഘിച്ച് യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്തത് സംബന്ധിച്ചായിരുന്നു ശിവശങ്കറിനോട് പ്രധാനമായും ചോദിച്ചറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ചോദ്യം ചെയ്യലിന് ഹാജരായ ശിവശങ്കര്‍ രാത്രിയോടെയാണ് മടങ്ങിയത്.
2017ല്‍ യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് വിവിധ ഏജന്‍സികളുടെ അന്വേഷണം നടക്കുന്നത്. എം ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ് യു എഇ കോണ്‍സുലേറ്റ് വഴി എത്തിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പ് വിവിധ അനാഥാലയങ്ങള്‍ക്ക് വിതരണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു.
സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരില്‍നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ കണക്കിലെടുത്താണിത്. സ്വപ്നയുമായുള്ള പണമിടപാട് സംബന്ധിച്ച എം.ശിവശങ്കറിന്റെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നതുള്‍പ്പെടെയുള്ള കാര്യങ്ങൾ കസ്റ്റംസിന്റെ അന്വേഷണപരിധിയിലുണ്ട്.