പട്ടാമ്പി തൃത്താല റോഡിൽ കരിമ്പനക്കടവിന് സമീപം നെൽകൃഷിയിറക്കിയ പാടത്ത് കക്കൂസ് മാലിന്യം തള്ളിയ നിലയിൽ. ദിവസങ്ങൾ നീണ്ട നിലമൊരുക്കലിന് ശേഷം രണ്ട് ദിവസം മുമ്പാണ് ഈ പാടശേഖരത്തിൽ ഞാറ് നട്ടത് . ഇന്നലെ രാത്രിയിൽ ജലസേചന കനാലിൽ തള്ളിയ കക്കൂസ് മാലിന്യമാണ് കൃഷിയിടത്തിൽ പരന്ന് കിടക്കുന്നത്. ഇതിനടുത്തായി മറ്റൊരിടത്തും കക്കൂസ് മാലിന്യം തള്ളിയിട്ടുണ്ട്. പ്രദേശത്ത് വിവിധ മാലിന്യങ്ങൾ തുടർച്ചയായി തള്ളുന്നത് പ്രദേശവാസികൾക്കും കർഷകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ പാടത്തിനരികിലൂടെയാണ് ഭാരതപ്പുഴ ഒഴുകുന്നത്. മഴചെയ്യുമ്പോൾ പാടത്ത് നിന്നുള്ള അധികജലം നേരിട്ട് പുഴയിലാണെത്തുന്നത്. നിരവധി കുടി വെള്ള പദ്ധതികൾ സമീപപ്രദേശങ്ങളിലായി ഭാരതപ്പുഴയിലുണ്ട് എന്നത് മലിനീകരണത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
മാലിന്യ പ്രശ്നം ഉന്നയിച്ച് വിവിധ വകുപ്പുകളെ സമീപിച്ചുവെങ്കിലും ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടായിട്ടില്ല എന്നാണ് പ്രദേശത്തെ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത് .
കുപ്പിച്ചില്ലുകളും പ്ലാസ്റ്റിക് മാലിന്യവും നീക്കം ചെയ്താണ് കൃഷിക്ക് നിലമൊരുക്കിയതെന്നും ഈ രീതിയിൽ തുടർന്നാൽ കൃഷി വേണ്ടെന്ന് വയ്ക്കേണ്ടി വരുമെന്നും കർഷകർ പറയുന്നു.
കഴിഞ്ഞ ആഴ്ചയിലാണ് തൃത്താല ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടന്നത് .



