റാഞ്ചി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ എം.പിയും ജെ.എം.എം നേതാവുമായ ഷിബു സോറനും ഭാര്യ രൂപി സോറനും കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഇരുവരുടേയും സ്രവ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചത്. വൈകീട്ടോടെ കോവിഡ് പോസിറ്റിവായ വിവരം സ്ഥിരീകരിക്കുകയായിരുന്നു.
ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ ഷിബു സോറന്‍െറ വസതിയിലെ 29 പേരില്‍ പരിശോധന നടത്തി. ഇതില്‍ വീട്ടു ജോലിക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ ഏഴുപേര്‍ കോവിഡ് പോസിറ്റീവായി. ഷിബു സോറന്റെയും ഭാര്യയുടേയും ആരോഗ്യനില തൃപ്തികരമാണെന്നും വസതിയില്‍ സമ്പർക്ക വിലക്കില്‍ കഴിയുന്ന ഇരുവരേയും ആവശ്യമെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നും ജെ.എം.എം ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വക്താവുമായ ബിനോദ് പാണ്ഡെ അറിയിച്ചു.
ഷിബു സോറന്റെ മകനും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറന് തിങ്കളാഴ്ച കോവിഡ് പരിശോധനക്ക് വിധേയനാകുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് അദ്ദേഹം കോവിഡ് പരിശോധന നടത്തുന്നത്. നേരത്തെ രണ്ട് തവണയും ഫലം നെഗറ്റീവായിരുന്നു.