യാക്കോബായ സഭ സമിതി പള്ളിയുടെ താക്കോലുകൾ പട്ടാമ്പി തഹസിൽദാർ എസ് ശ്രീജിത്തിന് കൈമാറി
പുതുതായി സാരഥ്യം ഏറ്റെടുത്ത ഓർത്തോഡോക്സ് വിഭാഗത്തിലെ മാത്യൂസ് ജേക്കബ് പുതുശ്ശേരിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് കുർബാനയും മറ്റു പ്രാർത്ഥന ചടങ്ങുകളും നടത്തി.
1996 ലാണ് ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിക്ക് വേണ്ടി യാക്കോബായയും ഓർത്തോഡോക്സ് വിഭാഗവും തമ്മിൽ തർക്കങ്ങൾ ഉടലെടുത്തത് മൂലം കേസ് ആരംഭിച്ചത്.
2018 നവംബർ 18ന് ഓർത്തോഡോക്സ് സഭക്ക് പള്ളിയുടെ ഉടമസ്ഥാവകാശം നൽകണമെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. വിധിയുടെ അടിസ്ഥാനത്തിൽ ഓർത്തോഡോക്സ് വിഭാഗം 2018 നവംബർ 22,23 തീയതികളിലായി പള്ളിയുടെ ഉടമസ്ഥാവകാശ വാദവുമായി രംഗത്തെത്തിയെങ്കിലും യാക്കോബായ സഭ തടയുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ രണ്ടു ദിവസം മുമ്പാണ് ഹൈക്കോടതിയിൽ നിന്ന് ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി പോലീസ് സംരക്ഷണത്തിൽ മലങ്കര ഓർത്തഡോക്സ് വിഭാഗത്തിന് ഉടമസ്ഥാവകാശം നൽകണമെന്ന് വിധി പുറപ്പെടുവിച്ചത്. അതിനെ തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ച രണ്ടര മുതൽ ഷൊർണൂർ ഡിവൈഎസ്പി എൻ മുരളീധരന്റെ നേതൃത്വത്തിലുള്ള വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തു.
രാവിലെ യാക്കോബായ സഭ സമിതി അംഗങ്ങൾ പള്ളിയുടെ താക്കോലുകൾ പട്ടാമ്പി തഹസിൽദാർക്ക് കൈമാറി.
ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലാതെ സഭ അംഗങ്ങൾ സഹകരിച്ചു. ഇന്ന് വൈകീട്ട് നടക്കുന്ന ഓർത്തോഡക്സ് സഭയുടെ കുർബാന കഴിയുന്നത് വരെ പള്ളിക്ക് പോലീസ് സംരക്ഷണം നൽകുമെന്ന് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രതാപ് എ പറഞ്ഞു