കേരള- കർണ്ണാടക അതിർത്തിയായ തലപ്പാടിയിൽ കൊച്ചി-മുംബൈ ദേശീയപാതയുടെ വശത്താണ് കഴിഞ്ഞ ദിവസം പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫിനെയും പ്രിൻസിയേയും വിവാഹം നടന്നത്
ബാംഗ്ലൂർ നെഞ്ചൂരിലെ പരേതനായ കുരിയാളശ്ശേരി ജോസഫിൻ്റെയും അന്നംകുട്ടിയുടെയും മകനായ സെബാസ്റ്റ്യനും, കാസർകോട് കാഞ്ഞിരപ്പൊയിൽ യു.കെ.പീറ്ററിൻ്റെയും ലാലിയുടെയും മകൾ പ്രിൻസിയുമാണ് റോഡിന്റെ വശത്തുള്ള തുറസ്സായ സ്ഥലത്തു വച്ച് പരസ്പരം ഉഭയസമ്മതം ചെയ്ത് വിവാഹിതരായത്.
കോഴിക്കോട് കുറ്റിയാടി ഏ.ജി സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.ടി.തോമസ് വിവാഹ ശുശ്രൂഷ നടത്തി രജിസ്റ്ററിൽ ഒപ്പ് വയ്പ്പിച്ച് വധുവരന്മാരെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു.
20 മിനിറ്റ് നീണ്ട ഹ്രസ്വമായ ശുശ്രൂഷയോടെ വിവാഹ നിശ്ചയവും വിവാഹവും ഒരുമിച്ച് നടന്നു.

ഏപ്രിൽ 7ന് പ്രിൻസിയുടെ വീട്ടിൽ വച്ച് വിവാഹ നിശ്ചയവും 27 ന് സെബാസ്റ്റ്യൻ്റെ വീട്ടിൽ വിവാഹവും നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.എന്നാൽ ലോക്ഡൗൺ മൂലമുണ്ടായ പ്രത്യേക സാഹചര്യം മൂലമാണ് പറഞ്ഞുറപ്പിച്ച തിയതിയിൽ വിവാഹം നടത്താൻ കഴിയാതെ വന്നത്. ഒടുവിൽ ഓഗസ്റ്റ് 6 ന് പ്രിൻസിയുടെ ഭവനത്തിൽ വച്ച് വിവാഹം നടത്താൻ ധാരണയായത്. കോവിഡ് 19 ജാഗ്രതാ പോർട്ടിൽ രജിസ്റ്റർ ചെയ്ത് പാസ്സെടുക്കുന്നതിനുള്ള നടപടികൾ ചെയ്തുവെങ്കിലും വിവാഹത്തലേന്ന് വരെ വരനും കുടുംബത്തിനും അനുമതി ലഭിച്ചില്ല. തലേന്ന് വൈകീട്ട് കലട്രേക്റ്റുമായി ബന്ധപ്പെട്ടപ്പോൾ പാസ് ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് അറിഞ്ഞു.
പ്രതികൂല സാഹചര്യങ്ങളാണ് എന്നറിഞ്ഞിട്ടും പറഞ്ഞുറപ്പിച്ച ദിവസം തന്നെ സംസ്ഥാന അതിർത്തി പങ്കിടുന്ന പാതയോരം വിവാഹവേദിയായി കണക്കാക്കി ശുശ്രൂഷ നടത്താമെന്ന് തീരുമാനിച്ചു.

പതിനൊന്ന് മണിയോടെ വധു-വരന്മാരുടെ കുടുംബം പാതയോരത്തുള്ള ചെറിയ ഗ്രൗണ്ടിൽ ഒത്തുചേർന്നു.വരൻ്റെ വീട്ടിൽ നിന്നും മാതാവ് അന്നം കുട്ടിയും മാതൃസഹോദരനും മൂന്നു സഹോദരന്മാരും വധുവിൻ്റെ ഭാഗത്ത് നിന്ന് മാതാപിതാക്കളും സഹോദരനും വിവാഹ ശുശ്രൂഷയിൽ പങ്കെടുത്തു. വധുവിന് അതിർത്തി കടന്ന് വരൻ്റെ വീട്ടിലേയ്ക്ക് പോകുന്നതിനുള്ള അനുമതി നേരത്തെ ലഭിച്ചിരുന്നു.
വരൻ്റെ ഭവനത്തിൽ ചെന്ന് സന്തോഷത്തോടെ മകളെ അവിടെയാക്കി യാത്ര തിരിക്കേണ്ട മാതാപിതാക്കൾ ആ പാതയോരത്ത് വച്ച് ആനന്ദാശ്രുക്കളോടെ മകളെ അനുഗ്രഹിച്ച് പറഞ്ഞയച്ചു.
