തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നടത്തില്ല. കോവിഡിനെ തുടര്‍ന്ന് യാത്രക്കാര്‍ കുറവായതിനെ തുടർന്നാണ് ബസുടമകളുടെ തീരുമാനം. ഏകദേശം 9000 ത്തോളം ബസുകളാണ് അനിശ്ചിതകാലത്തേക്ക് സർവ്വീസുകൾ ഒഴിവാക്കുന്നത്.
കോവിഡ് തീരുന്നത് വരെ ഇന്ധനത്തിനു സബ്സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി സര്‍ക്കാര്‍ അടയ്ക്കുക, ഡിസംബര്‍ വരെയെങ്കിലും റോഡ് നികുതി ഒഴിവാക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് ബസ് സര്‍വീസ് മുന്നോട്ടുകൊണ്ടുപോകാന്‍ ബസ്സുടമകള്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും സമയം നീട്ടി നല്കുകയല്ലാതെ മറ്റു മാര്ഗ്ഗമൊന്നുമില്ലെന്നാണ് ഗതാഗതവകുപ്പിന്റെ നിലപാട്.
സ്വകാര്യ ബസ്സുകളുടെ നികുതി അടയ്ക്കാനുള്ള സമയപരിധി ഒക്ടോബര്‍ 14 വരെ നീട്ടുമെന്നും, നികുതി ഗഡുക്കളായി അടയ്ക്കാന്‍ സാവകാശം നല്‍കുമെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു. യാത്രക്കാരുടെ കുറവും ഇന്ധന ചെലവും കാരണം പ്രതിദിനം 900 രൂപയാണ് നഷ്ടം. ഈ രീതിയില്‍ മുന്നോട്ട് പോകാനാകില്ലെന്നും അതിനാല്‍ സര്‍വീസുകള്‍ നിര്‍ത്തുന്നുവെന്നുമാണ് ബസ്സുടമകള്‍ പറയുന്നത്.
ചില സംഘടനകള്‍ പ്രഖ്യാപിച്ച സ്വകാര്യബസ് സര്‍വീസ് നിര്‍ത്തിവെക്കല്‍ തീരുമാനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ നികുതി ഇളവ് ഉള്‍പ്പെടം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെബിടിഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.