പാലക്കാട് : ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഫലപ്രദനടപടികളെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ രോഗബാധിതരില്‍ ആശങ്കപ്പെടുംവിധം വര്‍ധനവില്ലെന്നും സമ്പര്‍ക്ക രോഗബാധ ഇല്ലെന്നും പട്ടികജാതി- പട്ടികവര്‍ഗ , പിന്നാക്ക ക്ഷേമ, നിയമ, സാംസ്കാരിക, പാര്‍ലമെന്ററി കാര്യ മന്ത്രി എ കെ ബാലന് പറഞ്ഞു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ പ്രാഥമിക സമ്പര്‍ക്കവും ഉറവിടം അറിയാത്ത രോഗബാധയും കുറവാണ്. എന്നാല്‍ പോലും വലിയ ജാഗ്രത അനിവാര്യമാണ്. വരുംദിവസങ്ങളില്‍ എന്താ ഉണ്ടാവുകയെന്ന് പറയാന്‍ സാധിക്കില്ലായെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
രോഗവ്യാപന സാധ്യത മുന്നില്‍കണ്ട് ആദ്യഘട്ടത്തില്‍ തന്നെ ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, പോലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫലപ്രദ നടപടി എടുത്തതിന്റെ ഭാഗമായാണ് ജില്ലയില്‍ സാമൂഹിക വ്യാപനം ഇല്ലാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാന്‍ കഴിഞ്ഞത്. പൊതുഗതാഗതത്തില്‍ ഇളവുകള്‍ അനുവദിച്ചതോടെ കര്‍ശന പരിശോധനകളും നടത്തിയിരുന്നു. ഹോട്ട്സ്പോട്ട്കളില്‍ നിന്ന് എത്തിയവരുടെ സാമ്പിളുകള്‍ പരിശോധിച്ചതും ഒരു പരിധിവരെ രോഗവ്യാപനം കുറയ്ക്കാന്‍ കഴിഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ജനപ്രതിനിധികളും ഒരുമിച്ച് ആപത്തിനെ നേരിടാന്‍ തയ്യാറാവണമെന്നും സാഹചര്യങ്ങളെ ലാഘവത്തോടെ കാണുന്നത് ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍
ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കുമെന്ന് മന്ത്രി എ കെ ബാലന് പറഞ്ഞു.
ഇത്തരത്തില്‍ ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലും എട്ട് മുനിസിപ്പാലിറ്റികളിലും ട്രീറ്റ്മെന്റ് സെന്ററുകള്‍ തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യഘട്ടമായി 120 കേന്ദ്രങ്ങള്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവയുടെ ഫലപ്രദമായ നടത്തിപ്പിന് എഫ്.എല്‍.ടി.സി കോര്‍ഡിനേറ്ററായി മുതിര്‍ന്ന ഐ.എസ്.എസ് ഉദ്യോഗസ്ഥനായ എസ്.കാര്ത്തികേയന് ചുമതല ഏറ്റെടുത്തിട്ടുണ്ട്. കോവിഡ് ആശുപത്രിയായ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ ആവശ്യമുള്ള രോഗബാധിതരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഇവിടെ വെന്റിലേറ്റര്‍ സൗകര്യം, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ സജ്ജമാണ്.
ഹോസ്റ്റലുകള്‍, കോളെജുകള്‍, സ്കൂളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയെയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാക്കും. നിലവില്‍ ഗവ.മെഡിക്കല്‍ കോളെജ്, മാങ്ങോട് കേരള മെഡിക്കല്‍ കോളെജ് എന്നിവിടങ്ങളില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് തുടരുന്നു. ഇതിനു പുറമെ പെരിങ്ങോട്ടുക്കുറിശ്ശി എം.ആര്.എസില്‍ 300 ബെഡുകളും കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ 1000 ബെഡുകളും ഉള്‍പ്പെടെ ഒരുക്കുന്നതോടെ 1500 എണ്ണം സജ്ജമാകും. ഗുരുതരമല്ലാത്ത പോസിറ്റീവ് കേസുകളെയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ പ്രവേശിപ്പിക്കുക.
സ്വകാര്യ ആശുപത്രികളെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാക്കും
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളെയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാക്കുമെന്നും ഉടമകള്‍ക്കുണ്ടാവുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ കരുണ മെഡിക്കല്‍ കോളെജ്, വള്ളുവനാട് ആശുപത്രി, പാലന, തങ്കം, ലക്ഷ്മി ഹോസ്പ്പിറ്റലുകളെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി ഉടമകളുമായി ചര്‍ച്ച നടത്തും.
150 ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചു
നാഷണല്‍ ഹെല്‍ത്ത് മിഷന് വഴി 1032 സ്റ്റാഫുകളെ നിയോഗിക്കാന്‍ തീരുമാനിച്ചതില്‍ 150 പേര് ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞതായും ബാക്കി നിയമനനടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു. കൂടാതെ, ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ പഞ്ചായത്തുകളിലും നഗരസഭകളിലും സജീവമാകുന്നതോടെ താലൂക്ക് ആശുപത്രികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് നിയമനങ്ങള്‍ നടത്തും. ഈ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ ചുമതല അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആയിരിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാതലത്തില്‍ നോഡല്‍ ഓഫീസറെയും നിയോഗിക്കും. ജില്ലയില്‍ നിലവില്‍ എഴുപതോളം ആംബുലന്‍സുകള്‍ ലഭ്യമാണെന്നും ആവശ്യമെങ്കില്‍ സ്വകാര്യവാഹനങ്ങള്‍ ആംബുലന്‍സുകൾ ആക്കുമെന്നും മന്ത്രി പത്രസമ്മേളനത്തില്‍ കൂട്ടിച്ചേർത്തു.
ജില്ലയിൽ പരിശോധനകള്‍ വര്‍ധിപ്പിച്ചു
ജില്ലയില്‍ കോവിഡ് പരിശോധനാ ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. നിലവില്‍ ഒരു ദിവസം 1400 ടെസ്റ്റുകള്‍ വരെ നടത്തുന്നുണ്ട്. കൂടാതെ, ജില്ലയില്‍ അഗളി ഉള്‍പ്പെടെയുള്ള 20 സ്ഥലങ്ങളില്‍ 2290 ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തി കഴിഞ്ഞു. ഇനിയും 2500 ടെസ്റ്റുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. തിരക്കുപിടിച്ച കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ചന്തകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക.
സുമനസ്സുകള്‍ ഉദാരമായി സംഭാവന ചെയ്യണം
പ്രളയ സമയത്തിന് സമാനമായി മാതൃക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായും സാങ്കേതികമായും മുഴുവന്‍ ജനങ്ങളുടെയും സഹകരണവും മന്ത്രി അഭ്യര്‍ത്ഥിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യാന്‍ സന്നദ്ധരായിട്ടുള്ളവരുടെ ഒരു യോഗം ഓണ്‍ലൈനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തും.
ജില്ലയിലേക്ക് പ്രവേശനം വാളയാര്‍ ചെക്ക്പോസ്റ്റിലൂടെ മാത്രം
വാളയാര്‍ ചെക്ക് പോസ്റ്റിലൂടെ മാത്രമാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. ഇവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ഇത് അന്തര്‍സംസ്ഥാന യാത്രികരെ കൃത്യമായി നിരീക്ഷിക്കാന്സഹായിക്കും. അന്തര്‍ ജില്ലാ യാത്രകളും കര്‍ശനമായി പരിശോധിക്കും. അത്യാവശ്യ യാത്രകള്‍ തടയില്ല.
അതിര്‍ത്തിയിലും അട്ടപ്പാടിയിലും എക്സൈസ് പരിശോധന കര്‍ശനമാക്കും
ജില്ലാ അതിര്‍ത്തികളിലെ കള്ള് ഷാപ്പുകളില്‍ ഹൈ റിസ്ക് വിഭാഗത്തില്‍പ്പെട്ട വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടമായി എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നെത്തുന്നവരെ വിലക്കും.അട്ടപ്പാടിയില്‍ വ്യാജമദ്യ നിര്‍മാണം വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എക്സൈസിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ റെയ്ഡുകള്‍ നടത്തി കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വൈദ്യുതിയില്ലാത്ത ആദിവാസി മേഖലകളില്‍ ഉടന്‍ വൈദ്യുതി എത്തിക്കും
അട്ടപ്പാടിയിലെ ആദിവാസി മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യമൊരുക്കുന്നതിനായി ദ്രുതഗതിയില്‍ വൈദ്യുതീകരണ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. അട്ടപ്പാടിയിലെ 958 ആദിവാസി കുടുംബങ്ങള്‍ക്ക് കോളനികളില്‍ വൈദ്യുതീകരണം നടത്തുന്നതിനായി 1.48 കോടി അനുവദിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം സുഗമമാവും. കൂടാതെ, ജില്ലയിലെ ഒന്നു മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തക വിതരണം പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ നോഡല്‍ ഓഫീസര്‍ എസ്.കാര്ത്തികേയന്, ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, എന്നിവര്‍ പങ്കെടുത്തു.