തിരുവനന്തപുരം : നഗര പരിധിയുടെ കീഴിൽ വരുന്നപ്രദേശങ്ങളായ പൂന്തുറ, മാണിക്യവിളാകം , പുത്തൻ പള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു. സമീപത്തെ അഞ്ചു വാർഡുകളെ ബഫർ സോണുകളായും പ്രഖ്യാപിച്ചു. വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ എന്നി പ്രദേശങ്ങളെയാണ് ബഫർ സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത് . ഇതേ തുടർന്ന്, ബാങ്കിങ് സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവ ഒന്നും ഈ മേഖലയിൽ പ്രവർത്തിക്കില്ല. പ്രദേശവാസികൾ മെഡിക്കൽ, ഭക്ഷ്യ ആവശ്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങാനും പാടില്ല.
പാൽ, പലചരക്ക്, റേഷൻ കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ 11 മണിവരെ പ്രവർത്തിക്കാം. 11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. ഈ സമയത്ത് യാതൊരു കാരണവശാലും വിൽപ്പന പാടില്ല. വിൽപ്പന സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വേണം പ്രവർത്തിക്കേണ്ടത് .
ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ സർക്കാർ നൽകുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷൻ കടകൾ വഴി ലഭിക്കും.