പത്തനംതിട്ട : റിയാദിൽ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ കറങ്ങി നടന്ന ആളെ ആരോഗ്യപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഓടിച്ചിട്ടു പിടികൂടി. കുതറി ഓടാന്‍ ശ്രമിച്ച ഇയാളെ ആശുപത്രിയിലെത്തിച്ചത് ബലം പ്രയോഗിച്ച്. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംക്ഷനില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.
നഗരത്തില്‍ പൊലീസുകാര്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മുഖാവരണം ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെത്തിയ ആളെ കണ്ടത്. മാസ്ക് ശരിയായി ധരിക്കാത്തത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തതോടെയാണ് ദുബൈയില്‍ നിന്നെത്തിയതാണെന്നും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും അറിയുന്നത്.
പറഞ്ഞ വിവരങ്ങള്‍ സത്യമാണോ എന്നറിയാന്‍ വേണ്ടി ഇദ്ദേഹത്തിന്റെ വീട്ടുകാരുടെ നമ്പർ വാങ്ങുകയും അന്വേഷിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ പോകാനുള്ള പൊലീസിന്റെ നിര്‍ദേശം ഇയാള്‍ തള്ളി. തുടര്‍ന്ന് പോലീസ് ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിച്ചു. പിപിഇ കിറ്റ് അണിഞ്ഞ് ആരോഗ്യപ്രവര്‍ത്തകരെത്തി ഇയാളെ പിടികൂടാന്‍ ശ്രമിച്ചു.
എന്നാല്‍ വഴങ്ങാതെ കുതറി ഓടുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തി സാഹസികമായി കീഴ്പ്പെടുത്തി കൈകാലുകള്‍ ബന്ധിച്ച് ആംബുലന്‍സില്‍ കയറ്റി കോഴഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സഞ്ചാരപാത വ്യക്തമല്ല. മൂന്നുദിവസം മുൻപ് സൗദി അറേബ്യയില്‍ നിന്നും എത്തിയ ഊന്നുകല്‍ സ്വദേശിയായ ഇയാള്‍ വീട്ടില്‍ നിന്നും ഭാര്യ ഉള്‍പ്പെടെയുള്ള വീട്ടുകാരുമായി വഴക്കിട്ട് ഇറങ്ങിയതാണെന്നു സൂചനയുണ്ട്.
വീഡിയോ 👇👇👇