രാജ്യത്തെ പെട്രോള്‍, ഡീസല്‍ ഉപഭോഗത്തില്‍ മേയ് മാസത്തെ അപേക്ഷിച്ച് 16ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ലോക്ക്ഡൗണില്‍ ഇളവുനല്‍കിയതോടെ സ്വകാര്യ വാഹനങ്ങള്‍ വന്‍തോതില്‍ നിരത്തിലിറങ്ങിയതോടെയാണ് ഉപഭോഗത്തിന് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
എന്നിരുന്നാലും കഴിഞ്ഞവര്‍ഷം ഇതേകാലയളവിലെ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോൾ 14ശതമാനം കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മേയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ ഡീസല്‍ ഉപഭോഗത്തില്‍ 20ശതമാനമാണ് വര്‍ധനവുണ്ടായത്. 2019 ജൂണിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനം കുറവാണ്.
പെട്രോളിന്റെ കാര്യത്തിലാണെങ്കില്‍ 36ശതമാനമാണ് വര്‍ധന. മുന്‍വര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 15ശതമാനം കുറവാണിത്. ഓഫീസിലുംമറ്റും പോകുന്നതിന് കാറുകളും ബൈക്കുകളും ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ജൂണില്‍ ഉപഭോഗത്തില്‍ വര്‍ധനവുണ്ടായത്.
ഫാക്ടറികളും ഓഫീസുകളും കൂടുതല്‍ തുറക്കുന്നതോടെ ജൂലൈയിൽ പെട്രോളിനും ഡീസലിനും ഡിമാന്‍ഡ് കൂടുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ നിലവില്‍ 90ശതമാനം ശേഷിയാണ് വിനിയോഗിക്കുന്നത്. ജൂലൈ ആകുന്നതോടെ ഇത് 100 ശതമാനമായി ഉയരുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.