ഭാരതപ്പുഴക്ക് കുറുകെ പുതിയ പാലം നിർമിക്കാൻ 31.60 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രാഥമിക പഠനങ്ങൾ നേരത്തെ നടത്തിയിരുന്നു. തുടർന്ന് വിദഗ്ദർ സ്ഥലം നിർണ്ണയിക്കുകയും വിശദമായ രൂപരേഖ തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.
നിലവിൽ ഭാരതപ്പുഴക്ക് കുറുകെ ആറ് പതിറ്റാണ്ട് പഴക്കമുള്ള കോസ് വെയാണുള്ളത്. രണ്ട് തവണ പ്രളയം ഉണ്ടായപ്പോൾ പാലം വെള്ളത്തിൽ മുങ്ങുകയും കൈവരികൾ തകരുകയും ഗതാഗതം നിർത്തിവെക്കേണ്ടി വരികയും ചെയ്തിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് പുതിയ പാലത്തിന്റെ ഉയരത്തിൽ ആവശ്യമായ മാറ്റം വരുത്തിയതിന് ശേഷമാണ് റിപ്പോർട് തയ്യാറാക്കിയതും ഇപ്പോൾ അനുമതി ലഭിച്ചതും.
റൂബി സോഫ്റ്റ് ടെക് എന്ന കമ്പനിയാണ് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. 370.90 മീറ്റർ സ്പാൻ വരുന്ന പാലത്തിന് 11 മീറ്റർ വീതിയുണ്ടാവും. ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിലുള്ള ഫുട്പാത്തും 7.50 മീറ്റർ വീതിയിലുള്ള കരിയേജ് വെയും ഇതിൽ ഉൾപ്പെടും.
നിലവിലെ പട്ടാമ്പി പാലത്തിനടുത്ത് നിന്നും 500 മീറ്റർ കിഴക്കോട്ടു മാറിയാണ് പുതിയ പാലം പണിയുക. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട മണ്ണിന്റെ ഘടനയുടെ പരിശോധന മുൻപ് നടത്തിയിരുന്നു. കിഴായൂർ നമ്പ്രം തീരദേശ റോഡിൻ്റെ കവാടത്തിൽ നിന്ന് ഞാങ്ങാട്ടിരി പഴയകടവ് റോഡുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് സ്ഥാനനിർണ്ണയം നടത്തിയിരുന്നത്.
പെരുമ്പിലാവ് – പെരിന്തൽമണ്ണ സംസ്ഥാന ഹൈവെയുടെ ഭാഗമായ പട്ടാമ്പിയിൽ പുതിയ പാലം വരുന്നതോടെ അന്തർ സംസ്ഥാന വാഹനങ്ങൾക്ക് നിലവിലുള്ള വൈതരണികൾ നീങ്ങും.