ചളവറ : കോതകുറിശ്ശി-ചളവറ റോഡിന്റെ പകുതിയിൽ മുടങ്ങിയ ടാറിങ് പണി ഇനിയും തുടങ്ങിയില്ല. ടാറിങ് നടക്കുന്നതിനിടെ കോവിഡ് പ്രതിസന്ധിയുണ്ടായതോടെയാണ് പണി മുടങ്ങിയത്. പിന്നീട് മഴ കനത്തതും തിരിച്ചടിയായി. മഴയത്ത് പണി തുടർന്നാൽ റബ്ബറൈസ് റോഡുകളുടെ ഗുണനിലവാരം കുറയുമെന്നതാണ് ഇപ്പോൾ പണി നടത്താനാകാത്തതിന് കാരണം.
കോതകുറിശ്ശിയിൽനിന്ന് ചേറമ്പറ്റവഴി ചളവറയിലേക്കുള്ള അഞ്ച് കിലോമീറ്റർ റോഡാണ് നവീകരിക്കുന്നത്. അഞ്ചുകോടിരൂപ ചെലവിലാണ് നവീകരണം.
നിലവിൽ 800മീറ്റർ ഒന്നാംഘട്ട ടാറിങ് പൂർത്തിയാക്കുകയും 500 മീറ്റർ ഒരുവശം മാത്രം ടാർചെയ്ത നിലയിലുമാണ്. വേനൽക്കാലത്ത് റോഡ് നിർമാണം പൂർത്തിയാക്കാനായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. ഇതിനിടെ ലോക് ഡൗൺ വന്നു. നിയന്ത്രണങ്ങളിൽ ഇളവുവന്നെങ്കിലും തൊഴിലാളികളുടെ കുറവുമുണ്ടായി.
ഒരുവശംമാത്രം ടാർചെയ്തതിനാൽ റോഡിന്റെ മറുവശം താഴ്ന്നാണിരിക്കുന്നത്. ഇതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്. രണ്ടാഴ്ചമുമ്പ് ഒരു ബൈക്ക് അപകടത്തിൽപ്പെട്ടിരുന്നു.