പാലക്കാട് – ഗുരുവായൂർ സംസ്ഥാന പാതയിൽ വാടാനാംകുർശ്ശി റെയിൽവേ ലെവൽ ക്രോസിൻ്റെ മീതെ മേല്‍പാലം നിർമിക്കുന്നതിന് നടപടിയായി. ഇ-ടെണ്ടർ നടപടികൾക്ക് അനുമതി ലഭിക്കുകയും സ്ഥലമെടുപ്പ് അന്തിമഘട്ടത്തിലെത്തുകയും ചെയ്തതോടെ മേല്‍പാല നിർമാണം വൈകാതെ തുടങ്ങും.
ഷൊർണൂർ – നിലമ്പൂർ റെയിൽവേ ലൈനിൽ മേൽപാലമില്ലാത്ത ചുരുക്കം ഇടങ്ങളിലൊന്നാണ് വാടാനാംകുറിശ്ശി. പാലക്കാട് – ഗുരുവായൂർ പ്രധാന പാതയിൽ വാടാനാംകുറിശ്ശി ലെവൽ ക്രോസിൽ ദിവസേന 14 തവണയാണ് ട്രെയിൻ കടന്നു പോകുന്നതും ഗേറ്റ് അടയുന്നതും. കൂടാതെ ഗേറ്റിന് അടുത്തുള്ള ഇടുങ്ങിയ തോട്ടുപാലവും ഗതാഗത കുരുക്കുണ്ടാക്കുന്നുണ്ട്.
മുൻ സർക്കാരിന്റെ കാലത്ത് പദ്ധതി സംബന്ധിച്ച് ആലോചന തുടങ്ങിയെങ്കിലും നിർമ്മാണം നടന്നില്ല. ഇടതു മുന്നണി സർക്കാരിൻ്റെ ആദ്യ ബജറ്റിൽ തന്നെ മേല്‍പാലം പ്രഖ്യാപിച്ചു. ഇപ്പോൾ കരാർ അനുമതി വേഗത്തിൽ ലഭിച്ചതിനാൽ പാലം നിർമ്മാണം എത്രയും പെട്ടെന്ന് തുടങ്ങാൻ കഴിയുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു. താൻ വിദ്യാർത്ഥിയായിരുന്ന കാലത്ത് കണ്ട സ്വപ്നമാണിതെന്നും അദ്ദേഹം പറഞ്ഞു.
കോൺക്രീറ്റ് നിർമ്മാണ രീതിയിൽ നിന്നും വ്യത്യസ്തമായി സ്റ്റീൽ കൂടുതൽ ഉപയോഗിച്ചാണ് പാലം പണിയുന്നത്.
ഇതിന് 34 കോടി രൂപ കിഫ്ബി വകയിരുത്തി.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന്റെ നേതൃത്വത്തിലാണ് മേല്‍പാലം നിർമിക്കുക. പാലം പണിയുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക – സാമൂഹിക പ്രത്യാഘാതങ്ങൾ പഠിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. മേല്‍പാലം യാഥാർഥ്യമാവുന്നതോടെ പ്രധാന പാതയിലെ കുരുക്കഴിക്കാനും ഗതാഗത ക്ലേശത്തിന് അറുതി കാണാനും സാധിക്കും.