പാലക്കാട് : നടപടികളിൽ ചില പ്രായോഗിക ഭേദഗതികളോടെ ആണ് വീണ്ടും പരിശോധന തുടങ്ങുന്നത്. തടഞ്ഞുനിര്‍ത്തില്ല, നിയമലംഘകരെ കുടുക്കാൻ ക്യാമറ! പാലക്കാട് ഒരാഴ്ചക്കിടെ 300 പേര്‍ക്ക് നോട്ടീസ്.
പാലക്കാട്: പാലക്കാട് ജില്ലയില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വാഹന പരിശോധന പുനരാരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം പെരുകുകയും അപകടങ്ങളും കൂടിവരികയും ചെയ്ത സാഹചര്യത്തിലാണ് പരിശോധന പുനരാരംഭിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്ടിഒപി ശിവകുമാര്‍ നിര്‍ദേശം നല്‍കിയത്.
ജില്ലയില്‍ 2019 ല്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി 110 പേരാണ് വിവിധ വാഹനാപകടങ്ങളിലായി മരണപ്പെട്ടത്. 2020 ല്‍ ഇത് 90 ആയി കുറഞ്ഞു. കര്‍ശന പരിശോധനയും ബോധവത്ക്കരണവും മരണനിരക്ക് കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. കൊവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിച്ചാണ് പരിശോധന. വാഹനം തടഞ്ഞുനിര്‍ത്താതെ നിയമലംഘകരുടെ ഫോട്ടോ എടുത്ത് നോട്ടീസ് അയക്കുന്ന രീതിയാണ് ആവിഷ്കരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മുന്നൂറോളം പേര്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ചവര്‍ ഏഴുദിവസത്തിനുള്ളില്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒക്ക് രേഖാമൂലം വിശദീകരണം നല്‍കണം. അല്ലെങ്കില്‍ സമീപത്തുള്ള ആര്‍ടി ഓഫീസിലോ സബ് ആര്‍ടി ഓഫീസിലോ നോട്ടീസില്‍ കാണിച്ചിരിക്കുന്ന പിഴ അടച്ചു വിവരം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയെ രേഖാമൂലമോ 9496613109 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് മുഖേനയോ അറിയിക്കണം. അല്ലാത്തപക്ഷം മറ്റൊരു നോട്ടീസ് കൂടാതെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. കൊവിഡ് മൂലം വരുമാനം നിലച്ചവര്‍ക്ക് ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ പിഴ ചുമത്തികൊണ്ടുള്ള നടപടി ആരംഭിച്ചതില്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രതിഷേധവുമുണ്ട്.
