പാലക്കാട്: ഗവ.മെഡിക്കൽ കോളേജിന് പുറമെ രണ്ടിടത്തുകൂടി കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്ക് സജ്ജീകരണം. മാങ്ങോട് കേരള മെഡിക്കൽ കോളേജ്, കഞ്ചിക്കോട് കിൻഫ്ര പാർക്ക് തുടങ്ങിയവയിലാണ് ക്രമീകരണം. കഞ്ചിക്കോട് കിൻഫ്ര പാർക്കിലെ നാല് നിലകൾ അടങ്ങിയ കെട്ടിടത്തിൽ 400 ബെഡ് ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം വർധിച്ചാൽ 1000 ബെഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ സാധ്യമാണ്. ജില്ലയിലേക്ക് പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും തുടർച്ചയായി എത്തുന്നതിനാൽ കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമുള്ളതിനാലാണ് മൂന്നിടത്തായി കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കിയത്.
ഗവ. മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികൾക്കുള്ള കിടത്തിചികിത്സ ഈ ആഴ്ച തുടങ്ങും. മെയിൻ ബ്ലോക്കിലെ പരീക്ഷാ ഹാളിൽ 100 കിടക്കകളുള്ള വാർഡ് ആണ് സജ്ജമാക്കിയിരിക്കുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിച്ചാണ് ചികിത്സ നൽകുക. ബ്ലോക്കിൽ ഒരുക്കുന്ന പ്രീഫാബ്രിക്കേറ്റഡ് ശുചിമുറികളുടെ നിർമാണം അവസാനഘട്ടത്തിലാണ്. ഇത് പൂർത്തിയായാലുടൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളെ ഇവിടേക്ക് മാറ്റും. ഗുരുതരാവസ്ഥയിലുള്ളവർ ജില്ലാ ആശുപത്രിയിൽ തന്നെ തുടരും. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരെ രണ്ടായി തിരിച്ചാണ് പ്രവർത്തനം വ്യന്യസിച്ചിരിക്കുന്നത്. ഏഴുദിവസം ജോലി. തുടർന്ന് ഏഴുദിവസം നിരീക്ഷണം. മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ തന്നെയാണ് നിരീക്ഷണത്തിലിരിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഡിക്കൽ കോളേജിൽ കോവിഡ് ഒ.പി. ആരംഭിച്ചത്. കൊവിഡ് ബാധിതരുടെ സമ്പർക്കപ്പട്ടികയിലുളള രോഗലക്ഷണങ്ങളുള്ളവരും നിരീക്ഷണത്തിലുള്ളവരുമാണ് ഒ.പിയിൽ പരിശോധനയ്ക്ക് എത്തുന്നത്. പ്രതിദിനം ശരാശരി നാൽപതിലേറെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുന്നുണ്ട്.
ജില്ലയിലെ ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജഗദീഷ് ചുമതല ഏറ്റെടുത്തിട്ടുണ്ട്. പാലക്കാട് ജില്ലയിൽ നാഷണൽ ഹെൽത്ത് മിഷൻ മുഖേന ആരോഗ്യ വകുപ്പിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ സർക്കാർ ഉത്തരവായിട്ടുള്ളതായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു. 25 ഡോക്ടർ, 30 നഴ്സുമാർ, 120 വീതം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവരെ നിയോഗിക്കാനാണ് അനുമതി ലഭിച്ചത്. ഇതിൽ ക്രമേണ ഏഴ് ഡോക്ടർമാർ, 19 നഴ്സുമാർ, 44 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, 7 ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ ചുമതല ഏറ്റെടുത്തിട്ടുണ്ട്.
ഹോം ക്വാറന്റൈൻ പാലിച്ചില്ലെങ്കിൽ കർശന നടപടി
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ധാരാളം പേർ ജില്ലയിലേക്ക് എത്തുന്നതിനാൽ ഹോം ക്വാറന്റൈൻ സംവിധാനം ശക്തമാക്കും. പോലീസിന്റെ ഫലപ്രദവും ശാസ്ത്രീയവുമായ ഇടപെടലിലൂടെ ഹോം ക്വാറന്റൈനിൽ ഇരിക്കുന്നവർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തും. നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെ വീട്ടുകാരും മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ഇത് ലംഘിച്ചാൽ ദുരന്തനിവാരണ ആക്ട് പ്രകാരം ശക്തമായ നടപടി സ്വീകരിക്കും.
ലോക്ക് ഡൗൺ ഇളവ് നൽകിയതിനാൽ രോഗത്തെ ലാഘവത്തോടെ കാണുന്നവരുണ്ട്. ഏറെക്കാലം ലോക് ഡൗൺ പ്രായോഗികമല്ല. പോലീസ് പരിശോധന കർശനമാക്കുന്നതിന് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി 72 ഓളം സ്ക്വാഡുകൾ ജില്ലയിൽ പരിശോധന നടത്തും. കൂടാതെ പോലീസ് വാഹനം ഉപയോഗിച്ച് കണ്ടെയ്ൻമെന്റ് സോണുകൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നതിനുള്ള നടപടികളും തുടങ്ങി.