കടക്കൽ : മലപ്പുറം ഇന്ത്യാ റിസർവ്വ് ബറ്റാലിയനിലെ പോലീസുകാരനും കടക്കൽ ഇട്ടിവ ചരിപ്പറമ്പ് രോഹിണിയിൽ ചന്ദ്രൻ പിള്ളയുടെ മകൻ അഖിൽ ( 35 ) മരണപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിലായി. കടക്കൽ ഇട്ടിവ ചരിപ്പറമ്പ് കിഴക്കുംകര കളിലിൽ വീട്ടിൽ വിജയൻ മകൻ വിഷ്ണു (35) ആണ് പിടിയിലായത്. സുഹൃത്തുക്കളായ അഖിൽ, വിഷ്ണു, ഗിരീഷ് ശിവപ്രദീപ്, അരുൺ എന്നിവർ ചേർന്ന് കൂട്ടുകൂടി മദ്യപിക്കുകയായിരുന്നു. ഇവരുടെ സുഹൃത്തായ അനിൽകുമാർ വിദേശത്ത് നിന്ന് വന്ന് ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ക്വാറന്റൈനിൽ കഴിയുന്നതിന്റെ ആവശ്യത്തിനായി സാനിട്ടൈസറായി ഉപയോഗിക്കാൻ എന്ന വ്യാജേന അനിൽ കുമാറിന്റെ വനിതാസുഹൃത്തും ഹോസ്പിറ്റൽ സ്റ്റാഫുമായ യുവതിയുടെ സഹായത്തോടെ ക്ളിനിക്കൽ സ്പിരിറ്റ് വാങ്ങി കൂട്ടം കൂടി മദ്യപിക്കുകയായിരുന്നു. സ്പിരിറ്റ് കഴിച്ച അഖിൽ, ശിവ പ്രദീപ്, ഗിരീഷ്, എന്നിവരുടെ സ്ഥിതി വഷളായതിനെ തുടർന്ന് ആശുപത്രിയിലാക്കുകയും അതിൽ അഖിൽ മരണപ്പെടുകയുമായിരുന്നു. സംഭവം റിപ്പോർട്ടായ ഉടൻ തന്നെ ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ നടത്തിയ വിദഗ്ദമായ അന്വേഷണത്തിനൊടുവിലാണ് സംഭവത്തിന്റെ നിഗൂഢതയുടെ ചുരുളഴിഞ്ഞത്. കടക്കൽ സി.ഐ രാജേഷിന്റെ നേതൃത്വത്തിൽ ജില്ലാ ആന്റി നർകോട്ടിക് ടീം അംഗങ്ങളായ ശിവശങ്കരപിള്ള ആഷിഷ് കോഹൂർ, അജയൻ, രാധാകൃഷ്ണൻ, സജി ജോൺ, ബിനു, വിബു.എസ്.വി. എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്
