ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പ് എന്ന് വിലയിരുത്തൽ
കൊല്ലം : അഞ്ചലില്‍ യുവതിയെ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവിനായി പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം നടത്തി. ഉത്രയെ കടിച്ച 152 സെന്റി മീറ്റര്‍ നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ തല്ലിക്കൊന്ന് കുഴിച്ചിട്ടിരുന്നു. ഇന്ന് രാവിലെ പാമ്പിനെ പുറത്തെടുത്ത് ആരംഭിച്ച പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ ഉച്ചകഴിഞ്ഞാണ് അവസാനിച്ചത്. നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പ് ഇതുതന്നെയാണെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയിക്കുകയാണ് പോലിസിന്റെ ലക്ഷ്യം. പാമ്പിന്റെ പല്ല്, എല്ല്, തലച്ചോര്‍ തുടങ്ങിയവ ശേഖരിച്ചിട്ടുണ്ട്. ആറ് സെന്റിമീറ്ററാണ് വിഷപ്പല്ലിന്റെ നീളം. ഇതെല്ലാം വിദഗ്ധമായ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. സാഹചര്യ തെളിവുകളും സാക്ഷികളുമില്ലാത്ത കേസില്‍ കൊല്ലാന്‍ ഉപയോഗിച്ച ആയുധമായ മൂര്‍ഖന്‍ പമ്പിൽനിന്ന് ലഭിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ മാത്രമാണ് പോലിസിന്റെ ആശ്രയം. ഏറെ വെല്ലുവിളി നിറഞ്ഞ കേസാണ് ഇതെന്ന് റൂറല്‍ എസ്പി ഹരിശങ്കര്‍ നേരത്തെ പ്രതികരിച്ചിരുന്നു. കേസില്‍ പാമ്പിന്റെ ഡിഎന്‍എ പരിശോധന നടത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും അറിയിച്ചിരുന്നു.