എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ; സംസ്ഥാനത്ത് ഒരുക്കങ്ങൾ ആരംഭിച്ചു

കണ്ടെയ്‌ന്‍മെന്റ് സോണുകളിലെ പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റും
തിരുവനന്തപുരം : എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ സംസ്ഥാനത്ത് ഒരുക്കങ്ങള്‍ ആരംഭിച്ചു. കണ്ടെയ്‌ന്‍മെന്റ് സോണുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്രമീകരണം ഒരുക്കും. കണ്ടെയ്‌ന്‍മെന്റ് സോണുകളിലെ പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റും. പകരം മറ്റൊരു സ്ഥലം നിശ്ചയിക്കും. ഓണ്‍ലൈന്‍ വഴി പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കാനാണ് സാധ്യത.
ഇപ്പോള്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് സേ പരീക്ഷയും റഗുലര്‍ പരീക്ഷയും ഉണ്ടാകും. പരീക്ഷ നടക്കുന്ന സ്‌കൂളുകള്‍ അണുവിമുക്തമാക്കാന്‍ ഫയര്‍ഫോഴ്‌സിനോട് ആവശ്യപ്പെട്ടു. 2945 പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനറുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും എത്തിക്കാനും തീരുമാനമായി. മേയ് 26 നാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. അതിനു മുന്‍പ് പരീക്ഷ നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് പതിമൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷ എഴുതുന്നത്. 2945 കേന്ദ്രങ്ങളിലാണ് എസ്‌എസ്‌എല്‍സിക്കുള്ളത്. 2032 എണ്ണം ഹയര്‍ സെക്കന്‍ഡറിക്കും 389 എണ്ണം വിഎച്ച്‌എസ്‌സിക്കും ഉണ്ട്. ആവശ്യമെങ്കില്‍ പരീക്ഷകള്‍ക്ക് പുതിയ കേന്ദ്രങ്ങള്‍ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.
എല്ലാ സ്‌കൂളുകളിലും തെര്‍മല്‍ സ്‌കാനര്‍ ഉണ്ടാകും. അഞ്ഞൂറിലധികം കുട്ടികളുള്ള സ്‌കൂളുകളില്‍ രണ്ട് തെര്‍മല്‍ സ്‌കാനര്‍ വേണ്ടിവരും. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും തെര്‍മല്‍ സ്‌കാനറുകള്‍ എത്തിക്കും. പരിശോധനാചുമതല ആശാവര്‍ക്കര്‍മാര്‍ക്കാണ്. വിദ്യാര്‍ഥികള്‍ക്കുള്ള സാനിറ്റൈസറും മാസ്‌കുകളും അതാത് സ്‌കൂളുകള്‍ തയ്യാറാക്കണം. സാമൂഹിക അകലം പാലിച്ചുവേണം പരീക്ഷകള്‍ നടത്താന്‍.
There are no comments at the moment, do you want to add one?
Write a comment