സർക്കാർ ക്വാറന്റീനിൽ പോകണമെന്ന നിർദ്ദേശം പാലിക്കാതെ തമിഴ്നാട്ടിലെ റെഡ് സോണിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ. കൊവിഡ് തീവ്രബാധിത ജില്ലയായ തിരുവള്ളൂരിൽ നിന്ന് കോട്ടയത്തെത്തിയ മുപ്പത്തിനാല് പേരാണ് ക്വാറന്റൈനിൽ പോകാതെയിരുന്നത്. ഇവരിൽ നാല് പേരെ കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റി. മറ്റ് വിദ്യാർത്ഥികളെ കണ്ടെത്താൻ ജില്ലാ ഭരണകൂടം പൊലീസിന്റെ സഹായം തേടി.
ഇന്നലെ രാവിലെയാണ് തമിഴ്നാട്ടിലെ റെഡ് സോൺ ജില്ലയായ തിരുവള്ളൂരിൽ നിന്ന് 34 വിദ്യാർത്ഥികൾ കോട്ടയം ജില്ലയിൽ മടങ്ങിയെത്തിയത്. സ്വകാര്യ ടൂറിസ്റ്റ് ബസുകളിൽ നാട്ടിലെത്തിച്ച ഇവർ സർക്കാർ ക്വാറന്റീൻ സെന്ററുകളിൽ എത്താതെ വീടുകളിലേക്കാണ് പോയത്.
വിദ്യാർത്ഥികളെ അതിർത്തി കടത്തി വിട്ട വിവരം പാലക്കാട് നിന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നില്ല. 117 വിദ്യാർത്ഥികളാണ് തിരുവള്ളൂരിൽ നിന്ന് സംസ്ഥാനത്തേക്ക് വന്നത്. മറ്റ് ജില്ലകളിലെത്തിയവരും ക്വാറന്റീനിൽ പോയിട്ടില്ലെന്നാണ് സൂചന.
വിദ്യാർത്ഥികൾ താമസിച്ചിരുന്ന ജില്ലയിൽ ഇന്നലെ മാത്രം എഴുപത്തിയഞ്ച് പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്.