കൊട്ടാരക്കര : കോവിഡ് 19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഹോട്ട്സ്പോട്ടുകൾ ആയ ശാസ്താംകോട്ട, പോരുവഴി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ അതിശക്തമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി കൊല്ലം റൂറൽ പോലീസ്. കൊട്ടാരക്കര ഡിവൈഎസ്പി എസ് നാസറുദ്ദീൻ്റെ നേതൃത്വത്തിൽ ഏഴാംമൈൽ, ശാസ്താംനട, സിനിമ പറമ്പ്, ഭരണിക്കാവ് ആഞ്ഞിലിമൂട്, നാലുമുക്ക്, പാറയിൽ മുക്ക് എന്നിവിടങ്ങളിൽ ബാരിക്കേഡുകളും ഡിവൈഡറുകളും സ്ഥാപിച്ചു വാഹന പരിശോധന ശക്തമാക്കി.
ഹോട്ട് സ്പോട്ട് മേഖലയിലേക്ക് കടന്നുവരുന്നതിനും തിരികെ പോകുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അവശ്യ സർവീസിൽപ്പെട്ട വാഹനങ്ങൾക്ക് മാത്രമേ നിലവിൽ സഞ്ചാരം അനുവദിക്കുകയുള്ളൂ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, റേഷൻ ഷോപ്പുകൾ, ബേക്കറി, സൂപ്പർ മാർക്കറ്റുകൾ, മെഡിക്കൽ സ്റ്റാറുകൾ, സർക്കാർ അവശ്യ സർവ്വീസുകൾ എന്നിവ മാത്രമേ ഇവിടങ്ങളിൽ അനുവദിക്കുകയുള്ളൂ.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും സ്ഥാപനങ്ങളും രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണിവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ഇത്തരത്തിൽ പ്രവർത്തിക്കുന്ന കടകളിൽ എത്തുന്ന ഇടപാടുകാർ നിർബന്ധമായും മാസ്ക്ക് ധരിക്കേണ്ടതുമാണ്.
സാമൂഹിക അകലം പാലിച്ച്, ആളുകൾ കൂട്ടമായി എത്തുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയുള്ള നിർദ്ദേശങ്ങൾ എല്ലാ വ്യാപാരികൾക്കും നൽകി. ആരാധനാലയങ്ങളിൽ പൊതുജനങ്ങൾ പ്രവേശിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
കൊല്ലം റൂറൽ ജില്ലയിൽ ലോക്ക് ഡൗൺ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച 141 കേസുകൾ രജിസ്റ്റർ ചെയ്തു. 144പേരെ അറസ്റ്റ് ചെയ്തു. 128 വാഹനങ്ങൾ പിടിച്ചെടുത്തു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പോലീസ് ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിയമ ലംഘകർക്കെതിരേ പകർച്ചവ്യാധി തടയൽ ഓർഡിനൻസ് – 2020 പ്രകാരം കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ പി എസ് അറിയിച്ചു.