സാഹായം അഭ്യര്‍ഥിച്ച രാജ്യങ്ങള്‍ക്ക് കോവിഡ്-19 ചികില്‍സാ മരുന്നുകള്‍ നല്കാന് കയറ്റുമതി നിരോധനത്തില്‍ ഇളവ് അനുവദിച്ച് ഇന്ത്യ. കോവിഡ്-19 പ്രതിരോധത്തിനുള്ള മരുന്ന് ‘രോഗം ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങൾക്കു’ നൽകുമെന്ന് ഇന്ത്യ. മരുന്നിന്റെ കയറ്റുമതിക്കു സമ്മതിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കു മുന്നിറിയിപ്പ് നൽകിയതിനു പിന്നാലെയാണു ഇന്ത്യ നിലപാട് അറിയിച്ചത്. മലേറിയ ഭേദമാക്കാനുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ ആണ് കോവിഡ് പ്രതിരോധത്തിന് നിലവിൽ പല രാജ്യങ്ങളും ഉപയോഗിക്കുന്നത്.
മഹാമാരിയുടെ പശ്ചാത്തലത്തിൽ മാനുഷികതലം പരിഗണിച്ച്, പാരസെറ്റമോളും ഹൈഡ്രോക്സിക്ലോറോക്വിനും ഇന്ത്യയെ ആശ്രയിക്കുന്ന അയൽരാജ്യങ്ങൾക്കു മതിയായ അളവിൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അവശ്യ മരുന്നുകളായ ഇവ കോവിഡ് മോശമായി ബാധിച്ച രാജ്യങ്ങൾക്കും നൽകും.
മരുന്നിന്റെ കയറ്റുമതിക്കു സമ്മതിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസിലെ ദിവസവുമുള്ള ബ്രീഫിങ്ങിലാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. അതേസമയം, ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉൾപ്പെടെ 14 ഇനം ഔഷധങ്ങൾ കയറ്റുമതി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം ഭാഗികമായി പിൻവലിച്ചു. ഡിജിഎഫ്ടി ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഹൈഡ്രോക്സിക്ലോറോക്വിന്‍ യുഎസിനു നൽകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.