കൊട്ടാരക്കര: അമ്പലപ്പുറം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കെതിരെ അക്രമം നടത്തിയ കേസിൽ പ്രതികളായ അമ്പലപ്പുറം സ്വദേശിനികൾ രേവതി ഭവനിൽ രാഹുൽ(22 ), ഒടിയിൽ വീട്ടിൽ വിനീത്(27 ), ചരുവിള പുത്തൻ വീട്ടിൽ സുമിത്ത്(24 ), ചരുവിള പുത്തൻ വീട്ടിൽ ആരോമൽ(21 ), എന്നിവരാണ് കൊട്ടാരക്കര പോലീസിൻറെ പിടിയിലായത്. ഇതിൽ ഒന്നാം പ്രതിയായ രാഹുൽ മുമ്പ് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ മാല പൊട്ടിച്ചെടുത്ത കേസിൽ പ്രതിയാണ്.
കൊട്ടാരക്കര അമ്പലപ്പുറം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രക്കിടെയാണ് സംഘർഷമുണ്ടായത്. ഘോഷയാത്രക്കിടയിലേക്ക് കാറോടിച്ചു കൊണ്ട് വന്നു സംഘർഷമുണ്ടാക്കാൻ ശ്രമിച്ച പ്രതികൾ തടയാനെത്തിയ പോലീസിനെ അടിച്ചും കല്ലെറിഞ്ഞും ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സം വരുത്തുകയായിരുന്നു. അക്രമത്തിലും കല്ലേറിലും തലയ്ക്കും മറ്റും പരിക്കേറ്റ പ്രശാന്ത് എന്ന പോലീസ് ഉദ്യോഗസ്ഥൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കൊട്ടാരക്കര എസ്ഐ രാജീവ്, എ എസ് ഐ വിശ്വനാഥൻ, സിപിഒ മാരായ സലിൽ, സുരേഷ് ബാബു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.