എഴുകോൺ : പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കേരള ഫിനാൻസ് കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കെതിരെയും അതിക്രമം നടത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതികളായ എഴുകോൺ ചീരങ്കാവ് ഉല്ലാസ് ഭവനിൽ സോമരാജൻ(56), കൊല്ലം ബീച്ച് റോഡ് കണ്ടോൺമെൻറ് സൗത്ത് വിശ്വമന്ദിരം വീട്ടിൽ വിശ്വൻ(45), കൊല്ലം ബീച്ച് റോഡ് കന്റോൺമെന്റ് സൗത്ത് മോഹൻ മാൻഷൻ വീട്ടിൽ വിനോദ്(49) കൊല്ലം തില്ലേരി നഗർ കെവിൻസ് വീട്ടിൽ മാനുവൽ മോഹൻദാസ്(56), പവിത്രേശ്വരം ഋതുവർഷ വീട്ടിൽ വിമലൻ(56), കൊറ്റംകര കേരളപുരം പ്രിൻസി ഭവനിൽ ജയചന്ദ്രൻ(45) എന്നിവരാണ് എഴുകോൺ പോലീസിൻറെ പിടിയിലായത്.
എഴുകോൺ ചീരങ്കാവ് ജംഗ്ഷനിലുള്ള നിള പാലസ് ഉടമയും ഈ കേസിൽ ഒന്നാം പ്രതിയുമായ സോമരാജൻ എന്നയാൾ കേരള ഫിനാൻസ് കോർപ്പറേഷൻ ഇൽ നിന്നും വായ്പ എടുത്ത തുക തിരിച്ചടക്കാത്തതിനെ തുടർന്ന് ഭീമമായ തുകയിലേക്കു എത്തിയതിനാലും തിരിച്ചടക്കാൻ കൂട്ടാക്കാത്തതിനാലും ജപ്തി നടപടികൾക്കായി എത്തിയതായിരുന്നു കേരള ഫിനാൻസ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ. ഈ സമയം നിള പാലസ് ഉടമയായ സോമരാജന്റെ നേതൃത്വത്തിൽ പ്രതികൾ സംഘം ചേർന്ന് കെ എഫ് സി ഉദ്യോഗസ്ഥരെ തടയുകയും, ജപ്തി നടപടികൾ തടസ്സപ്പെടുത്തുകയും, ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന രേഖ തട്ടിപ്പറിക്കുകയും ചെയ്തു.
ഇതിനെ തുടർന്ന് കെഎഫ്സി ഉദ്യോഗസ്ഥർ അറിയിച്ചതു പ്രകാരം കൊട്ടാരക്കര ഡിവൈഎസ്പി നാസറുദ്ദീൻ എഴുകോൺ ഇൻസ്പെക്ടർ ശിവപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും ഹോട്ടലുടമയുടെ നേതൃത്വത്തിലുള്ള സംഘം കൊട്ടാരക്കര ഡി വൈ എസ് പി, എഴുകോൺ ഇൻസ്പെക്ടർ എന്നിവരെ കയ്യേറ്റം ചെയ്യുകയും ഇരുകൂട്ടരുടെയും ജോലി തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു.